കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നടപടികളുമായി സൗദി; ജൂലൈ മുതല്‍ വാറ്റ് 15 ശതമാനം

റിയാദ്- കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയെ സംരക്ഷിക്കാന്‍ മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. ജൂലൈമുതല്‍ മൂല്യവർധിത നികുതി 15 ശതമാനമാകും. നിലവില്‍ അഞ്ച് ശതമാനമാണ്.

രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് മൂന്നു വിധത്തിലുള്ള ആഘാതമാണ് കോവിഡ് ഏല്‍പ്പിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. മുഖ്യ വരുമാന മാര്‍ഗമായ എണ്ണക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വിദേശികളുടെയും സ്വദേശികളുടെയും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. അപ്രതീക്ഷിതമായ വന്‍ചെലവുകള്‍ക്ക് രാജ്യം സാക്ഷിയായതാണ് മൂന്നാമത്തേത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന് ചില പദ്ധതികള്‍ നടപ്പാക്കേണ്ടിവന്നു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

വിലക്കയറ്റത്തെ തുടര്‍ന്ന് സൗദി പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ജീവിതച്ചെലവ് ആനുകൂല്യം ജൂണ്‍ മുതല്‍ നിര്‍ത്തലാക്കും. ഇതുവരെ അഞ്ചു ശതമാനമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) ജൂലൈ ഒന്നു മുതല്‍ 15 ശതമാനമാക്കി ഉയര്‍ത്തും.

ചരിത്രത്തില്‍ ഇതു വരെ കാണാത്ത പ്രതിസന്ധിയാണ് രാജ്യത്തിനു മുന്നിലുള്ളത്. ഇപ്പോഴത്തെ അനിശ്ചിതത്വവും അതിന്റെ അജ്ഞാതമായ വ്യാപ്തിയും ദൈനം ദിന പ്രത്യാഘാതങ്ങളും നേരിടാന്‍ ഉചിതസമയത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും സംരക്ഷണത്തിനും ആതുരസേവനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Latest News