Sorry, you need to enable JavaScript to visit this website.

കോവിഡുമായി ബന്ധമുള്ള പുതിയ രോഗം; ന്യൂയോര്‍ക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂയോര്‍ക്ക്- കൊറോണ വൈറസുമായി ബന്ധമുണ്ടെന്ന് കരുതുന്ന പുതിയ രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രക്തക്കുഴലുകള്‍ ചീര്‍ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്ന രോഗം കോവിഡിനേക്കാര്‍ മാരകമാണെന്ന് കരുതുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആൻഡ്രൂ ക്യൂമോ പറഞ്ഞു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സമാനമായ 75 കേസുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പനി, ചർമ്മ തിണർപ്പ്, ഗ്രന്ഥികളുടെ വീക്കം, ഹൃദയ ധമനികളുടെ വീക്കം തുടങ്ങിയവയാണ് 'പുതിയ രോഗ'മെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ച രോഗത്തിന്റെ ലക്ഷണങ്ങള്‍. കോവിഡ് 19 രോഗവുമായി ഇതിനുള്ള ബന്ധം  ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഈ രോഗം കണ്ടെത്തിയ എല്ലാവരിലും കോവിഡിന് കാരണമായ വൈറസിന്റെ സാന്നിധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.  

രോഗകാരിയായ വൈറസിന്റെ ജനിതകഘടന അറിയാന്‍ ആരോഗ്യവകുപ്പ് ന്യൂയോർക്ക് ജീനോം സെന്ററുമായും റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയുമായും ബന്ധപ്പെട്ടുവരികയാണ്. രോഗം തിരിച്ചറിയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ ഫെഡറൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്യൂമോ പറഞ്ഞു.

ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ ലക്ഷണങ്ങളോടെയുള്ള രോഗങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest News