ഭോപാൽ- ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വീണ്ടും ദുരന്തം. മധ്യപ്രദേശിൽ ഇരുപത് പേരടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഭോപാലിൽനിന്ന് ഇരുപത് കലോമീറ്റർ അകലെ നർസിംഗ്പുരിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് മാങ്ങ കയറ്റി വന്ന ലോറിയിലാണ് സംഘം യാത്ര ചെയ്തിരുന്നത്. മധ്യപ്രദേശിലെ ജാൻസിയിലേക്കും ഉത്തർപ്രദേശിലേക്കുമാണ് ട്രക്ക് സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരാൾ കോവിഡ് രോഗലക്ഷണം കാണിച്ചതിനെ തുടർന്ന് ബാക്കിയുള്ളവരെയും പരിശോധനക്ക് വിധേയമാക്കി. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഗുഡ്‌സ് ട്രെയിൻ ഇടിച്ച് കുടിയേറ്റ തൊഴിലാളികളായ പതിനഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.