വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; പാഴ്‌സലായി മനുഷ്യവിസര്‍ജ്യവും

തിരുവനന്തപുരം- വധഭീഷണിയുമായി നിരവധി കത്തുകള്‍ ലഭിച്ചതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. മനുഷ്യവിസര്‍ജമടങ്ങിയ കവറും തപാലില്‍ ലഭിച്ചെന്ന് അവര്‍ പറഞ്ഞു. നടിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ പി.സി ജോര്‍ജ് എം എല്‍ എക്കെതിരെ കേസെടുത്തതിനു ശേഷമാണ് ഭീഷണികളുണ്ടായതെന്നും അവര്‍ പറഞ്ഞു. 

 

കേസിനെ തുടര്‍ന്ന് പി.സി ജോര്‍ജ് കമ്മീഷനുമായി പരസ്യ ആരോപണങ്ങളും പ്രത്യോരാപണങ്ങളുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം നിരന്തരം ഭീഷണി ലഭിക്കാറുണെന്നും ജോസഫൈന്‍ വ്യക്തമാക്കി. ഇത്തരം ഭീഷണി കൊണ്ട് തന്നെ കര്‍ത്തവ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

 

ആക്രമിക്കപ്പെട്ട നടിയകുറിച്ച് മോശമായി സംസാരിച്ചതിനാണ് കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തത്. തുടര്‍ന്ന് രൂക്ഷമായാണ് കമ്മീഷന്‍ നടപടിയെ ജോര്‍ജ് വിമര്‍ശിച്ചത്. മൊഴി നല്‍കാന്‍ സൗകര്യമുണ്ടെങ്കിലെ പോകൂവെന്നും മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമം തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നുമായിരുന്നു ജോര്‍ജിന്റെ രോഷ പ്രകടനം.

Latest News