സോഷ്യൽ മീഡിയ യുദ്ധത്തിൽ ബി.ജെ.പി തോറ്റു തുടങ്ങി; വ്യാജ വാർത്തകൾ നിരന്തരം പൊളിച്ചടക്കപ്പെടുന്നു; അമിത് ഷായ്ക്ക് പുതിയ തലവേദന

ന്യൂദൽഹി- സോഷ്യൽ മീഡിയ ആധിപത്യത്തിലും പ്രൊപഗണ്ട പ്രചാരണത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബിജെപിക്ക് ഒടുവിൽ അടി തെറ്റുന്നു. ബിജെപിക്കു അനുകൂലമായി വരുന്ന വ്യാജ വാർത്തകളും അവകാശവാദങ്ങളും ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡയ പ്ലാറ്റ്‌ഫോമുകളിൽ തുറന്നു കാണിക്കപ്പെടുകയും ട്രോളുകൾക്ക് ഇരയാക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയതോടെ ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയയിലെ ബിജെപി വിരുദ്ധ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും നേരിടണമെന്നുമാണ് ഈയിടെ അമിത് ഷാ യുവ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക ഇന്റർനെറ്റ് വിഭാഗം തന്നെ രൂപീകരിച്ച് സോഷ്യൽ മീഡിയയെ പൂർണമായും നിയന്ത്രണത്തിലാക്കിയ ബിജെപിക്ക് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ വർഗീയതയും ന്യൂനപക്ഷ വിരുദ്ധവുമായ ബിജെപിയുടെ സോഷ്യൽ മീഡിയാ പ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നിന്നു തന്നെ ഉയരുന്ന പ്രതിരോധങ്ങൾ ഫലിക്കുന്നുണ്ടെന്നാണ് ഷായുടെ പുതിയ ആഹ്വാനം സൂചിപ്പിക്കുന്നത്.

എതിരാളികളേയും എതിർ ശബ്ദങ്ങളേയും അടിച്ചൊതുക്കാൻ സർവസജ്ജരായ ട്രോൾ സേനയും പൊതുജനാഭിപ്രായം അനുകൂലമാക്കാൻ തക്ക രീതിയിൽ വികസിപ്പിച്ചെടുത്ത രാജ്യവ്യാപക സോഷ്യൽ മീഡിയാ സന്ദേശ പ്രചാരണ സംവിധാനവും കൂടുതൽ പേരിൽ നേരിട്ടെത്തുന്ന വാ്ട്‌സാപ്പ് നെറ്റ്‌വർക്കുമടങ്ങുന്നതാണ് ബിജെപിയുടെ ഓൺലൈൻ പ്രൊപഗണ്ട സംവിധാനം. ഇതുപയോഗിച്ചാണ് ബിജെപി പലപ്പോഴും എതിരാളികളെ അടിച്ചു വീഴ്്ത്തുകയും പലവാർത്തകളും മുക്കുകയും ചെയ്തത്. ഇത്രത്തോളം കരുത്തുറ്റ സോഷ്യൽ മീഡിയ സംഘമുണ്ടായിട്ടും സോഷ്യൽ മീഡിയയിലെ എതിർപ്പുകളിലും ട്രോളുകളിലും ഷായ്ക്ക് ആശങ്കയുണ്ടെങ്കിൽ അത് ബിജെപിയെ എതിർക്കുന്നവർക്ക് സന്തോഷ വാർത്തയാണ്. 

ഇതുവരെ ബിജെപിക്ക് അനുകൂലമായി നിന്ന സോഷ്യൽ മീഡിയ ഇപ്പോൾ എതിർപക്ഷത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെടുത്ത് നേട്ടം കൊയ്തവർ ഇപ്പോൾ സ്വന്തം തട്ടകത്തിൽ നിന്നു തന്നെ തിരിച്ചടിയെ ഭയക്കുന്നു. 

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ നിന്നാണ് ആദ്യ തിരിച്ചടികൾ. 1995 മുതൽ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇപ്പോൾ ചൂടേറിയ മത്സരത്തിലേക്കാണ് വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നീങ്ങുന്നത്. പട്ടേലരുടേയും ദലിതരുടേയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ബിജെപിക്ക് വലിയ തലവേദനയായിരുന്നു. കൂടെ ഈയിടെയുണ്ടായ കനത്ത വെള്ളപ്പൊക്കം കൂടി ആയപ്പോൾ ബിജെപി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും ചെയ്തു.

എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളാണ് അമിത് ഷായുടെ ഉറക്കം കെടുത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ കോൺഗ്രസ് തുടക്കം കുറിച്ച് സോഷ്യൽ മീഡിയ പ്രചാരണം ബിജെപി സർക്കാരിന്റെ വികസന വാദങ്ങളെ പൊളിച്ചടുക്കി മുന്നേറുകയാണ്. ബിജെപിയുടെ അവകാശവാദങ്ങളെ തുറന്നു കാട്ടുന്ന തമാശകൾ നിറഞ്ഞ ട്രോളുകളും കുറിപ്പുകളും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു അനൂകൂല തരംഗമുണ്ടാക്കാൻ ഇത് കോൺഗ്രസിനെ സഹായിച്ചു.

എതിരാളികൾക്കു വളരെ മുമ്പു തന്നെ സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചറിഞ്ഞതാണ് ഓൺലൈൻ രംഗത്ത് ബിജെപിക്ക് ആധിപത്യം നേടിക്കൊടുത്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മറ്റു രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും തങ്ങളുടെ ആധിപത്യത്തിന്റെ ബലത്തിൽ തന്നെ ബിജെപി മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഇത് ഇപ്പോൾ പഴങ്കഥയായി മാറിയിരിക്കുന്നു. 

നരേന്ദ്ര മോഡി സർക്കാരിന്റെ പരാജയങ്ങൾ നിരന്തരം തുറന്നു കാട്ടപ്പെടുന്നു. സർക്കാരിന്റെ പ്രത്യയശാസ്ത്രത്തോടും നയങ്ങളോടും എതിർപ്പുള്ളവർ സർക്കാരിനെതിരെ ശബ്ദിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന മാധ്യമവും സോഷ്യൽ മീഡിയയാണ്. ആൾക്കൂട്ട ആക്രമണം, തെരുവുകളിലെ കൊലപാതകങ്ങൾ, ജിഎസ്.ടി, നോട്ടുനിരോ ധനം, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം എടുത്തിട്ടാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ആധിപത്യത്തെ പ്രതിപക്ഷം നേരിട്ടത്.

ഇത്തരമൊരു മുഖംകെടൽ ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ല. ബിജെപി തന്നെ ഉപയോഗപ്പെടുത്തിയ വിപുലമായ ഓൺലൈൻ ട്രോളർമാരുടെ പട ഇപ്പോൽ ബിജെപിയെ തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തോടെ ഇതു കൂടുതൽ വ്യക്തമായി. ഗൗരിയുടെ കൊലപാതക വാർത്തയിൽ നിന്ന് ബിജെപി അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ ഈ കൊലപാതകത്തെ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ ബിജെപി ട്രോളൻമാർ ചെയ്തത്. ഇവരിൽ ചിലരെ സാക്ഷാൽ പ്രധാനമന്ത്രി വരെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ ഇവരുമായുള്ള ബിജെപി ബന്ധം കൂടുതൽ വ്യക്തമായി. 

ഇത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ബ്ലോക്ക് നരേന്ദ്ര മോഡി ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയത് ബിജെപി സോഷ്യൽ മീഡിയ സെല്ലിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സംഭവത്തിൽ പ്രധാനന്ത്രി മോഡി അർത്ഥഗർഭമായ മൗനം പാലിച്ചപ്പോൾ ബിജെപി കേന്ദ്ര മന്ത്രി തന്നെ ട്രോളുകളെ അപലപിച്ച് രംഗത്തു വരികയായിരുന്നു.

രാഷ്ട്രീയ നേട്ടം കൊയ്യാൻ സോഷ്യൽ മീഡിയയിൽ എല്ലാ കളികളും ബിജെപി കളിച്ചിരുന്നു. സാഹചര്യങ്ങളിൽ നിന്നും വസ്തുതകളേയും വിവരങ്ങളേയും അടർത്തി മാറ്റി വ്യാജ വാർത്തകൾ പടച്ചുവിടുന്നതടക്കം ബിജെപിയുടെ പ്രൊപഗണ്ട സംവിധാനം എതിരാളികളെ നിഷ്പ്രഭമാക്കിയിരുന്നു. എന്നാൽ വസ്തുതകളെ ഇഴകീറി പരിശോധിക്കുന്ന ഫാക്ട് ചെക്കിങ് മാർഗങ്ങളും പ്ലാറ്റഫോമുകളും വികസിച്ചു വന്നതോടെ ബിജെപിയുടെ വ്യാജവാർത്ത പ്രചാരണങ്ങൾക്ക് അടിതെറ്റിത്തുടങ്ങിയിരിക്കുകയാണ്. 

വ്യാജ വാർത്താ പ്രചരിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മാർഗങ്ങളില്ല. രാഷ്ട്രീയ പാർട്ടികൾ ഇതൊരു മികച്ച രാഷ്ട്രീയ ഉപകരണമായാണ് പ്രയോഗിച്ചു കൊണ്ടിരിക്കുന്നതും. എന്നാൽ വ്യാജ വാർത്തകളെ വെളിച്ചത്തു കൊണ്ടുവരാനും വസ്തുകളെ തുറന്നു കാട്ടുകയും ചെയ്യുന്ന ഫാക്ട് ചെക്കിങ് പ്ലാറ്റ് ഫോമുകൾ ഇന്ത്യയിലും വികസിച്ചു വരുന്നത് ആശാവഹമാണ്. ഓൾഡ് ന്യൂസ്, എസ്എം ഹോക്‌സ് സ്ലെയർ, ബുംലൈവ് തുടങ്ങി വ്യാജ വാർത്തകളെ പൊളിക്കുന്ന പല സൈറ്റുകളും വലിയ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. ഇവയിലേറെ പൊളിക്കുന്നത് ഹിന്ദുത്വ വലതു പക്ഷം പടച്ചു വിടുന്ന വ്യാജവാർത്തകളേയാണ്. 

വസ്തുതകളെ നിരത്തി വ്യാജവാർത്തകളെ പൊളിച്ചടുക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ബിജെപിയുടെ വിശ്വാസ്യത വളരെ വേഗത്തിൽ ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു. 

Latest News