റിയാദിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനസർവീസ് നീട്ടിയത് എന്തിന്; കാരണമറിയാം

റിയാദ്- വ്യാഴാഴ്ച റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള പ്രത്യേക വിമാന സർവീസ് മാറ്റിയത് അവസാന നിമിഷം. 200 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യ വിമാനമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ബുധനാഴ്ച  രാവിലെ അത് 153 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ആക്കി മാറ്റുകയായിരുന്നു. നേരത്തേ നിശ്ചയിച്ചത് പ്രകാരമുള്ള ഏതാനും പേരെ ലിസ്റ്റിൽ നിന്ന്് മാറ്റേണ്ടിവന്നതും ടിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവാത്തതുമാണ് വ്യാഴാഴ്ചത്തെ വിമാനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. 
അതേസമയം റിയാദ്, ദമാം, ജി്ദ്ദ നഗരങ്ങൾക്ക് പുറത്തുള്ളവരുടെ യാത്ര ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. കർഫ്യൂ കാരണം മറ്റു നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ ആർക്കും അനുമതിയില്ല. ഇതിനായി പ്രത്യേക അനുമതി സംഘടിപ്പിക്കാൻ സാധ്യമല്ലെന്ന് ഇന്ത്യൻ അംബാസഡറും അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ തന്നെ പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രത്യേക അനുമതി സംഘടിപ്പിച്ച് അവർക്ക് റിയാദിലോ ജിദ്ദയിലോ ദമാമിലോ എത്തി എയർ ഇന്ത്യാ ഓഫീസുകളിൽ പോയി ടിക്കറ്റെടുക്കാം. യാത്ര സംബന്ധിച്ചും ടിക്കറ്റ് ചാർജ് സംബന്ധിച്ചും ലിസ്റ്റ് ചെയ്തവരെ എംബസിയും കോൺസുലേറ്റും അറിയിക്കുന്നുണ്ട്. ഇപ്രകാരം വിവരം ലഭ്യമായവർ എയർ ഇന്ത്യാ ഓഫീസിൽ പോയി പണം നൽകി ടിക്കറ്റെടുക്കണം.  വെള്ളിയാഴ്ച ഉച്ചക്ക് 12.45 ന് പോകുന്ന റിയാദ്  കോഴിക്കോട് എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന് 900 റിയാലാണ് ചാർജ് ഈടാക്കുക. മെയ് 10 ന് പോകുന്ന റിയാദ്  ദൽഹി വിമാനത്തിന് 1023 റിയാലും 12 ന് പോകുന്ന ദമാംകൊച്ചി വിമാനത്തിന് 850 റിയാലും 13 ന് പോകുന്ന ജിദ്ദ  ദൽഹി വിമാനത്തിന് 1350 റിയാലുമാണ് ചാർജ്. 14 ന് പോകുന്ന ജിദ്ദ  കൊച്ചി വിമാനത്തിന്റെ ചാർജ് പിന്നീട് അറിയിക്കും.
അഞ്ചു വിമാനങ്ങളിലായി വളരെ അത്യാവശ്യമുള്ളവരെ മാത്രമേ കൊണ്ടുപോവുകയുള്ളൂ. തൊഴിൽ നഷ്ടപ്പെട്ടവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ഉംറ യാത്രക്കാർ എന്നിവരെ മാത്രമാണ് ഇപ്പോൾ ലിസ്റ്റിലുൾപ്പെടുത്തുന്നത്. ആകെ അറുപതിനായിരത്തിലധികം അപേക്ഷകളാണ് എംബസിയിൽ ലഭിച്ചത്. അതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്താണ് ആളുകളെ കൊണ്ടുപോകുന്നത്. എന്നാൽ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിർ ഔദയിൽ രജിസ്റ്റർ ചെയ്തവർക്ക് സൗദി അധികൃതർ തന്നെ യാത്രസൗകര്യങ്ങൾ ഒരുക്കും. അതിനുള്ള നടപടികൾ നടന്നുവരുന്നു. അതുമായി ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ല. ഇന്ത്യൻ എംബസിയിൽ ഇപ്പോഴും രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്.
കോവിഡ് വ്യാപന നിയന്ത്രണത്തിന് സൗദി അധികൃതർ മുന്നോട്ട് വെച്ച മുൻകരുതലുകൾ പാലിക്കണമെന്നും ആരോഗ്യ കാരണങ്ങളാൽ ആരും എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ വരരുതെന്നും എംബസി ആവശ്യപ്പെട്ടു
 

Latest News