തിരുവനന്തപുരം- കേരളത്തിൽ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം വരിക. മദ്യത്തിനും കോവിഡ് സെസ് ഏർപ്പെടുത്താൻ കേരള സർക്കാർ തീരുമാനിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ദൽഹിയിൽ മദ്യത്തിന് സെസുണ്ട്. കേന്ദ്രം ലോക് ഡൗണിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് എട്ടു സംസ്ഥാനങ്ങൾ മദ്യവിൽപന ശാലകൾ തുറന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളവും മദ്യവിൽപന ശാലകൾ തുറക്കാനാണ് ഒരുങ്ങിയിരുന്നത്. മദ്യവിൽപനയിൽനിന്നുള്ള വരുമാനമില്ലാതെ സർക്കാറിന് മുന്നോട്ടുപോകാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഈ സഹചര്യത്തിൽ വിലയുടെ ഇരുപത് ശതമാനം സെസ് ഏർപ്പെടുത്തി മദ്യശാലകൾ അടുത്ത ആഴ്ചയോടെ തുറന്നേക്കും. തിരക്ക് നിയന്ത്രിക്കാനായി സംവിധാനവും ഒരുക്കും. നേരത്തെ മദ്യശാലകൾ തുറന്നപ്പോൾ ദൽഹിയിൽ ഉൾപ്പെടെ വൻ തിരക്ക് അനുഭവപ്പെടുകയും പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
ആറടി അകലം പാലിച്ചും കടയ്ക്കുള്ളിൽ ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്നുമായിരുന്നു മദ്യശാലകൾ തുറക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ, സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാടേ അട്ടിമറിച്ച് വൻ ജനക്കൂട്ടമാണ് ദൽഹിയിൽ തുറന്ന മദ്യശാലകൾക്കു മുന്നിൽ തടിച്ചു കൂടിയത്.