കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായില്‍ 

ജറുസലം-  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായില്‍  പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ്.
 ഇസ്രായില്‍  ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് ഈ കണ്ടെത്തലിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്. ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നും വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ സുപ്രധാനമായ മുന്നേറ്റമാണിതെന്നും ബെന്നറ്റ് പറഞ്ഞു.
ഇസ്രായിലില്‍ കൊറോണ വൈറസ് ചികിത്സയ്ക്ക് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇസ്രായില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കോവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നത്.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ ആണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങളില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.16,246 കേസുകളും 235 മരണങ്ങളുമാണ് ഇതുവരെ ഇസ്രായിലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Latest News