തിരുവനന്തപുരം-വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പേർ മാത്രമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.
വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും പറയുന്നു.
അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന കേരളം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക് ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നുവെന്നും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.