തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലക്കരാണ്. സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് രോഗം പ രോഗം പകര്‍ന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കാണ് ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ ക്‌ളീനറുടെ മകന്‍ എന്നിവര്‍ക്കാണ് വൈറസ് പകര്‍ന്നത്. അതേസമയം, ക്ലീനര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. പുറത്തുപോയി തിരിച്ചെത്തിയാല്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേര്‍മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 21,342 പേർ. ഇതില്‍ 21,034 പേർ വീടുകളിലും, 308 പേർ ആശുപത്രികളിലുമാണ്. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33,800 സാംപിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.






