ജിദ്ദ - ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പൂർണമല്ലാത്തതിന് ദക്ഷിണ ജിദ്ദയിൽ അൽഅദ്ൽ ഡിസ്ട്രിക്ടിൽ വിദേശികളുടെ താമസ സ്ഥലം സൗത്ത് ബലദിയ അടപ്പിച്ചു. മെസ് ആയി പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് അടപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ ആയും കച്ചവട ആവശ്യാർഥം ഭക്ഷണം തയാറാക്കുന്ന സ്ഥലമായുമാണ് കെട്ടിടം വിദേശികൾ ഉപയോഗിച്ചിരുന്നത്. 70 കിലോ അരച്ച ഇറച്ചിയും 30 കിലോ അരച്ച കോഴിയിറച്ചിയും മറ്റു ഭക്ഷ്യവസ്തുക്കളും ഇവിടെ കണ്ടെത്തി. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുമുണ്ടായിരുന്നില്ല. കെട്ടിട ഉടമക്ക് ഏറ്റവും ഉയർന്ന തുക പിഴ ചുമത്തിയതായി സൗത്ത് ജിദ്ദ ബലദിയ മേധാവി തുർക്കി അൽദർവി പറഞ്ഞു.