ന്യൂദല്‍ഹി- അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി രൂപ ചെലവാക്കിയ രാജ്യമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ് തുക ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ റെയില്‍വേക്ക് എന്ത് കൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ സാധിച്ചില്ലെന്ന് പ്രിയങ്ക ചോദിച്ചു.
കുടിയേറ്റ തൊഴിലാളികളില്‍നിന്ന് യാത്രക്കൂലി സംസ്ഥാനങ്ങള്‍ ഈടാക്കി നല്‍കണമെന്ന റെയില്‍വെ സർക്കുലർ വിവാദമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. 85 ശതമാനം തുക കേന്ദ്രവും 15 ശതമാനം സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് പുതിയ വിശദീകരണം.