Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ നാളെ മുതല്‍ 450 മദ്യശാലകള്‍ തുറക്കും

ന്യൂദൽഹി- തലസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 450 മദ്യവില്പനശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. രാജ്യത്തെ മദ്യവില്പനശാലകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാമെന്ന് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച മുതൽ മദ്യശാലകള്‍ തുറന്ന് പ്രവർത്തിക്കാന്‍ ദൽഹി സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ദൽഹിയിൽ മാളുകളിലടക്കം 545 മദ്യഷാപ്പുകൾ ഉണ്ടെന്നാണ് ദൽഹി എക്സൈസ് വകുപ്പ് കണക്ക്. ഇവ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 22 മുതൽ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രത്തിന്റെ ലോക്ഡൗൺ ഇളവുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ദൽഹി സർക്കാർ കൊറോണ ബാധിത മേഖലകൾ അല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകളുടെ കണക്കെടുപ്പ് നടത്തിയിരുന്നു.

രാജ്യത്ത് മെയ് നാല് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപനത്തിനിടെയാണ് ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടുമല്ലാത്ത പ്രദേശങ്ങളിലെ മദ്യവില്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയത്.

ദൽഹിയിലെ 11 ജില്ലകളും റെഡ്സോണുകളുടെ പട്ടികയിലാണ്. കൂടാതെ 96 പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ മാളുകളിലും മാർക്കറ്റുകളിലുമല്ലാതെ പ്രവർത്തിക്കുന്ന ആവശ്യവസ്തുക്കളുടെ വില്‍പന, 33 ശതമാനം ആളുകളോടെ ഓഫീസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

Latest News