തല്ലിച്ചതക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍; പോലീസുകാരനെതിരെ നടപടി-video

ഇറ്റാവ- ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഒരാളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. നിലത്ത് കിടന്ന് മാപ്പപേക്ഷിക്കുന്നയാളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ മനോവൈകല്യമുള്ളയാളെയാണ് പോലീസുകാരന്‍ മര്‍ദിച്ചതെന്നും പറയുന്നു. സമാജ് വാദി പാര്‍ട്ടിയും നിരവധി പേരും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഗ്രാമത്തിലെ ഒരു ടെറസില്‍നിന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത്.
ഷൂ കൊണ്ട് ചവിട്ടി നിലത്തിട്ട ശേഷമാണ് പോലീസുകാരന്‍ മര്‍ദനം തുടങ്ങിയത്. വേദന കൊണ്ട് പുളയുന്നയാള്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും ലാത്തി കൊണ്ടും ഷൂ കൊണ്ടുമുള്ള മര്‍ദനം അവസാനിപ്പിക്കുന്നില്ല.
മയക്കുമരുന്നിനടിമയായ സുനില്‍യാദവിനെതിരെ ഗ്രാമീണര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിടികൂടിയതെന്നും നേരിയ തോതിലുള്ള ബലപ്രയോഗമാണ് നടത്തിയതെന്നുമാണ് പോലീസ് ആദ്യം വിശദീകരിച്ചിരുന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ പ്രതി കത്തി കൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇറ്റാവ പോലീസ് അവകാശപ്പെട്ടിരുന്നു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരന്‍ അമിത ബലപ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയതിനുശേഷാണ് നടപടിയെടുക്കാന്‍ ഇറ്റാവ പോലീസ് തയാറായത്. വീഡിയോയില്‍ കാണുന്ന കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പ് ആഗ്രയിലെ ഒരു ആശുപത്രിയില്‍ മനോരോഗത്തിനു ചികിത്സ കഴിഞ്ഞയാളെയാണ് പോലീസ് തല്ലിച്ചതച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News