ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ അൽസ്വഫ ബലദിയയും സെൻട്രൽ പച്ചക്കറി മാർക്കറ്റ് അഡ്മിനിസ്‌ട്രേഷനും ജിദ്ദ നഗരസഭയിലെ ബലദിയകാര്യ വകുപ്പിനു കീഴിലെ ടാങ്കർ നിരീക്ഷണ വിഭാഗവും ചേർന്ന് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സെൻട്രൽ പച്ചക്കറി മാർക്കറ്റിനു സമീപം വഴിവാണിഭക്കാരിൽ നിന്ന് 495 ടൺ പച്ചക്കറികളും പഴവർഗങ്ങളും പിടിച്ചെടുത്തു. പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് ഉപയോഗയോഗ്യമായ പച്ചക്കറികളും പഴവർഗങ്ങളും സന്നദ്ധ സംഘടനകൾക്ക് കൈമാറി. വഴിവാണിഭക്കാരുടെ 83 മരഉന്തുവണ്ടികളും സ്റ്റാളുകളും അധികൃതർ നീക്കം ചെയ്തു. ഇരുമ്പ് ഉന്തുവണ്ടികൾ അധികൃതർ കണ്ടുകെട്ടുകയും 32 പിക്കപ്പുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സെൻട്രൽ പച്ചക്കറി മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വഴിവാണിഭം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പച്ചക്കറികളും പഴവർഗങ്ങളും പിടിച്ചെടുത്തതെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാതെ സെൻട്രൽ പച്ചക്കറി മാർക്കറ്റിനു സമീപം വിദേശികൾ കൂട്ടംകൂടി വിൽപന നടത്തുന്നുണ്ട്. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കും. നഗരവാസികളുടെയും സെൻട്രൽ പച്ചക്കറി മാർക്കറ്റിലെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ നഗരസഭക്ക് അതീവ ശ്രദ്ധയുണ്ട്. പ്രദേശത്ത് വഴിവാണിഭം തടയുന്നതിന് ദിവസേന പരിശോധനകളും നിരീക്ഷണവും തുടരുമെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.