Sorry, you need to enable JavaScript to visit this website.

ദിലീപിനെ നിരപരാധിയാക്കുന്നത് ആർക്ക് വേണ്ടി- ഷാഹിന നഫീസ

തിരുവനന്തപുരം- നടി അക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ സെബാസ്റ്റ്യൻ പോളിനെ രൂക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തക ഷാഹിന നഫീസയുടെ തുറന്ന കത്ത്. കഴിഞ്ഞ ദിവസമാണ് ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയത്. 
കത്തിന്റെ പൂർണരൂപം.

ഡോ :സെബാസ്റ്റ്യൻ പോളിന് ഒരു തുറന്ന കത്ത്

ഡോ.സെബാസ്റ്റ്യൻ പോൾ ,
താങ്കൾ എന്നെ പഠിപ്പിച്ചയാളാണ് .ഇതുവരെ സർ എന്നേ വിളിച്ചിട്ടുള്ളൂ .ഇപ്പോൾ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല. മനസ്സിൽ ഒന്ന് തോന്നുകയും പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലമില്ലാത്തത് കൊണ്ട്തത്കാലം പേര് വിളിക്കാനേ കഴിയൂ .താങ്കളുടെ ലേഖനം പലരെയും ഞെട്ടിച്ചു .എന്നെയും . വീണ്ടും വീണ്ടും വായിച്ചപ്പോൾ ഞെട്ടൽ നിരാശക്കു വഴി മാറി . ഇത് വരെ നമ്മൾ കണ്ട സെബാസ്റ്റ്യൻ പോളല്ല , ആ ലേഖനത്തിൽ സംസാരിക്കുന്നത് . നിയമം പഠിച്ച , പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ഭാഷയോ യുക്തിയോ അല്ല ആ എഴുത്തിൽ ഉള്ളത് . എന്തായാലും ഇങ്ങനെ എഴുതിയ സ്ഥിതിക്ക്താങ്കൾ സംവാദത്തിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു .

നൂറു കണക്കിന് വിചാരണ തടവുകാരും റിമാൻഡ് പ്രതികളും ജയിലിൽ കിടക്കുമ്പോൾ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന് വേണ്ടി താങ്കൾ സംസാരിക്കുന്നതിന്റെ യുക്തി എന്താണ് ? പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല അയാൾ ജയിലിൽ കിടക്കുന്നത് . 'മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന , കൊലപാതകം കഴിഞ്ഞാൽ ഇന്ത്യൻ പീനൽ കോഡിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി കരുതപ്പെടുന്ന ബലാൽസംഗം എന്ന കുറ്റത്തിനാണ് അയാൾ ജയിലിൽ കിടക്കുന്നത്. ഈ പ്രത്യേക പ്രതിക്ക് വേണ്ടി മാത്രം (ആ കേസിൽ തന്നെ പതിനാല് പ്രതികളുണ്ടല്ലോ ) ഇങ്ങനെ എഴുതാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉണ്ടോ ? 

രണ്ട് . 'സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല' എന്ന ആ പ്രസ്താവന കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ ? ഇതിനു മുൻപ് റിപ്പോർട്ടർ ടിവിയിൽ നമ്മൾ ഒരുമിച്ചു പങ്കെടുത്ത ഒരു ചർച്ചയിൽ താങ്കൾ ഏതാണ്ട് ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞിരുന്നു . "റേപ്പ് കൊട്ടേഷൻ എന്ന് ആദ്യമായിട്ട് കേൾക്കുകയാണ് .വളരെ വിചിത്രമായി തോന്നുന്നു . ബലാൽസംഗം ചെയ്യുന്നത് കാമസംപൂർത്തി വരുത്താനാണല്ലോ , റേപ്പ് കൊട്ടേഷൻ കൊടുക്കുന്നത് കൊണ്ട് ആ ഉദ്ദേശം നടക്കില്ലല്ലോ '" ഇങ്ങനെയാണ് ആ ചർച്ചയിൽ താങ്കൾ അന്ന് പറഞ്ഞത് . അന്ന് മറുപടി പറയാൻ എനിക്ക് സമയം കിട്ടിയില്ല . സെബാസ്റ്റ്യൻ പോൾ , താങ്കൾ എന്താണ് ധരിച്ചു വെച്ചിരിക്കുന്നത് ? ഗുജറാത്തിലെ സാഹിറ ഷെയ്ക്കിനെയും ബിൽക്കിസ് ഭാനുവിനെയും അറിയുമോ ? അവർ ബലാൽസംഗം ചെയ്യപ്പെട്ടത് കാമസംപൂർത്തിക്കായിരുന്നോ ? ബലാൽസംഗം ഒരു ലൈംഗികപ്രക്രിയയാണ് എന്ന തികഞ്ഞ അബദ്ധധാരണയാണ് താങ്കൾ വെച്ച് പുലർത്തുന്നത് എന്നതിൽ ലജ്ജ തോന്നുന്നു . നിർഭയക്കേസിലെ പ്രതിയുടെ ഒരു വീഡിയോ പുറത്തു വന്നത് താങ്കൾ കണ്ടിരുന്നോ ? അസമയത്ത് പുറത്തിറങ്ങി നടന്നതിന് പാഠം പഠിപ്പിക്കാനാണ് അത് ചെയ്തതെന്ന് അയാൾ പറഞ്ഞത് കേട്ടിരുന്നോ ? മണിപ്പുരിൽ പട്ടാളക്കാർ ബലാൽസംഗം ചെയ്‌ത്‌ കൊന്ന മനോരമയെ ഓർമ്മയുണ്ടോ ? അതിൽ നഗ്‌നരായി പ്രതിഷേധിച്ച വീട്ടമ്മമാരുടെ ചിത്രം ഓർമ്മയുണ്ടോ ? നാളിതു വരെയുള്ള യുദ്ധങ്ങളുടെ ,കലാപങ്ങളുടെ ചരിത്രം ഒന്ന് കൂടി വായിച്ചു വരാൻ താങ്കളെ ഉപദേശിക്കേണ്ടി വന്നതിൽ അമ്പരപ്പ് തോന്നുന്നു . ഒരു ദേശത്തെ , വംശത്തെ , സമുദായത്തെ കീഴടക്കാൻ , വംശീയവും വർഗീയവുമായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ നാളിതു വരെ ഉപയോഗിച്ച് പോന്നിട്ടുള്ള ആയുധമാണ് ബലാൽസംഗം എന്ന് താങ്കളെ പഠിപ്പിക്കണോ ? പുരുഷാധിപത്യത്തിന്റെ ആയുധം . സ്ത്രീകളെ അടക്കി നിർത്താൻ , അവരോടു പ്രതികാരം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധം . ഇതൊക്കെ താങ്കളെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് ഖേദകരമാണ് .

മൂന്ന് : പോലീസിനെ വിശ്വസിക്കരുത് എന്ന നിലപാടിനെ അംഗീകരിക്കുന്ന ആളാണ് ഞാൻ . പക്ഷേ അപ്പോഴും എന്ത് കൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ഓരോ കേസിലും കാര്യകാരണ സഹിതം സമർത്ഥിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു ഞാൻ കരുതുന്നു . മദനിയുടെ കേസിലും ജിഷയുടെ കേസിലും ഒക്കെ ഞാൻ അതാണ് ചെയ്തത് . ഇവിടെ താങ്കൾ പക്ഷേ വെറും പ്രസ്താവനകൾ നടത്തുകയാണ് . ഉദാഹരണത്തിന് , 
"ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു.." 
എന്താണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് ? താങ്കളെപ്പോലെ മുതിർന്ന ഒരു അഭിഭാഷകന് ചേരുന്ന ഭാഷയാണോ ഇത് ? ഈ വിഷയത്തിൽ പോലീസ് കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുകയാണ് എന്ന വാദത്തെ സാധൂകരിക്കാൻ താങ്കളുടെ കയ്യിൽ എന്ത് തെളിവാണുള്ളത് ? പോലീസിനെ നിയന്ത്രിക്കണം എന്ന് താങ്കൾക്ക് തോന്നുന്നതെന്തു കൊണ്ടാണ് ? ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം താങ്കൾ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് കൊണ്ട് ? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന വസ്തുതകൾ എന്തൊക്കെയാണ് ? വസ്തുതകളിലും തെളിവുകളിലും ഊന്നി സംസാരിക്കുന്നതല്ലേ ,ഒരു അഭിഭാഷകനെന്ന നിലയിലും മാധ്യമ പ്രവർത്തകനെന്ന നിലയിലും താങ്കൾ ചെയ്യേണ്ടിയിരുന്നത് ? അല്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവവുമായി താരതമ്യപ്പെടുത്തി പതം പറഞ്ഞു കരയാൻ താങ്കൾ സുവിശേഷപ്രാസംഗികനല്ലല്ലോ ?

നാല് :ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ട് 24 / 07 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ അക്കമിട്ടു പറയുന്നുണ്ട് . അവസാനത്തെ മൂന്ന് പാരഗ്രാഫുകൾ (16 , 17 , 18 )താങ്കൾ ഒന്ന് കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .കോടതി പറഞ്ഞ ആ കാരണങ്ങൾ തള്ളിക്കളയാൻ യുക്തിസഹമായ എന്തെങ്കിലും കാരണങ്ങൾ താങ്കൾക്കുണ്ടോ ? ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തുകയല്ലേ വേണ്ടത് ? 

അഞ്ച് : ലേഖനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോൾ ദിലീപിന് വേണ്ടിയുള്ള വെറും ഒരു കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കൾ അധഃപതിക്കുകയാണെന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട് . ഈ കുറ്റകൃത്യത്തിൽ ഗൂഢാലോചനയില്ലെന്ന് തീർപ്പു കൽപ്പിക്കുകയാണ് താങ്കൾ ചെയ്യുന്നത് . താങ്കൾ ഇങ്ങനെ പറയുന്നു ;
"ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്." വസ്തുതകളുടെയോ തെളിവുകളുടെയോ എന്തെങ്കിലും പിൻബലമുണ്ടോ ഈ വാദത്തിന് ? ദിലീപ് ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിക്കളയാൻ എന്ത് തെളിവാണ് താങ്കളുടെ പക്കൽ ഉള്ളത് ? പ്രോസിക്യൂഷന്റെ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയത് കള്ളത്തരമാണ് എന്നാണോ താങ്കളുടെ വാദം ? 
ഈ കേസ് പൾസർ സുനിയിൽ തുടങ്ങി പൾസർ സുനിയിൽ അവസാനിക്കണം എന്നാണല്ലോ താങ്കൾ പറയുന്നതിന്റെ പച്ചമലയാളം . ഇത് കൊട്ടേഷനാണ് എന്ന് കാറിൽ കയറുമ്പോൾ തന്നെ മുഖ്യപ്രതി പറഞ്ഞു എന്ന നടിയുടെ മൊഴി പോലീസും നാട്ടുകാരും അവിശ്വസിക്കണം എന്നാണോ താങ്കളുടെ വാദം ? ആർക്കു വേണ്ടിയാണ് സെബാസ്റ്റ്യൻ പോൾ സംസാരിക്കുന്നത് ? 

ആറ് :ദിലീപ് കുറ്റവാളിയാണ് എന്ന വാദം എനിക്കില്ല .അയാൾ കുറ്റാരോപിതനാണ് .പക്ഷെ അയാൾ നിരപരാധിയാണ് എന്ന് വരുത്തി തീർക്കാനുള്ള ഈ വ്യഗ്രത ആർക്കു വേണ്ടിയാണ് ? തെളിവുകളുടെ പിൻബലമില്ലാത്ത വെറും തോന്നലുകൾ - ഇംഗ്ളീഷിൽ വിംസ് ആൻഡ് ഫാൻസീസ് എന്ന് പറയുന്നത് -തട്ടിവിടുന്ന ഏർപ്പാടാണോ താങ്കൾ നാളിതു വരെ വിദ്യാർത്ഥികളെ പഠിപ്പിച്ച ജേർണലിസം? അതോ ഒരു പ്രായം കഴിഞ്ഞാൽ എഡിറ്റോറിയൽ എന്ന പേരിൽ എന്ത് തോന്നലും എഴുതിവിടാമെന്നാണോ ? പല സീനിയർ പത്രപ്രവർത്തകരും വാർദ്ധക്യകാലത്ത് വങ്കത്തരങ്ങൾ തട്ടിമൂളിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണല്ലോ .

ഏഴ് :ഒരു അഭിഭാഷകൻ ഒരിക്കലും പറഞ്ഞു കൂടാത്ത കാര്യങ്ങളാണ് ലേഖനത്തിന്റെ അവസാനഭാഗത്ത് താങ്കൾ പറയുന്നത് .ഒരു ക്രിമിനൽ കുറ്റം തെളിയിക്കാനുള്ള ഉത്തരവാദിത്തം ആ കേസിലെ സാക്ഷിക്കാണ് എന്നത് എത്ര മാത്രം തല തിരിഞ്ഞ വാദമാണ് ! ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് മഞ്ജുവാരിയർ ആണ് . മഞ്ജു പോലീസിനോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതു സമൂഹത്തോട് വെളിപ്പെടുത്തണം എന്ന നിലപാട് അങ്ങേയറ്റത്തെ ധാർഷ്ട്യമല്ലാതെ മറ്റൊന്നുമല്ല . മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ താങ്കൾ വെറും ഖാപ് പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് താഴുകയാണ് . 'പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവു' മെന്ന താങ്കളുടെ ചോദ്യം തികഞ്ഞ അശ്ലീലമാണെന്നു പറയാതിരിക്കാൻ വയ്യ . പ്രതിയുടെ വെളിപ്പെടുത്തലുകൾ പോലീസ് അവഗണിക്കണമായിരുന്നു എന്നാണോ താങ്കൾ പറയുന്നത്? 'തല്പരകക്ഷി ' എന്ന വിശേഷണം കൊണ്ട് താങ്കൾ എന്താണ് പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് ? മാത്രമല്ല ,ജീവിതം പന്താടുകയാണ് എന്നൊക്കെ അതിവൈകാരിക പ്രകടനം നടത്താൻ മാത്രം ഇവിടെ എന്തുണ്ടായി? ദിലീപ് എന്ന നടനെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തതോ ? അറുപത് ദിവസം ജയിലിൽ കഴിഞ്ഞതോ ? ഇത്തരമൊരു കേസിൽ അറസ്റ്റ് ചെയ്തു അപ്പോൾ തന്നെ ജാമ്യം കൊടുക്കണമായിരുന്നു എന്നാണോ അഭിഭാഷകനായ താങ്കൾ പറയുന്നത് ? ഏതു ബലാൽസംഗ ക്കേസിലാണ് പ്രതിക്ക് അങ്ങനെ ജാമ്യം കിട്ടിയിട്ടുള്ളത് ? അതോ ദിലീപിന്റെ കേസ് കോടതി സവിശേഷമായി പരിഗണിക്കണമായിരുന്നു എന്നാണോ ? ആ കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയും താങ്കൾ ഇത്ര വീറോടെ വാദിക്കുന്നില്ലല്ലോ ? 

എട്ട് : ആക്രമിക്കപ്പെട്ട നടിയോടൊപ്പം അസന്ദിഗ്ധമായി നിലയുറപ്പിച്ച പലരുമുണ്ട് .അവരിൽ ദീദി ദാമോദരനോട് മാത്രം ഇത്ര വിദ്വേഷം തോന്നാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ ? ദീദിയുടെ അന്തരിച്ച പിതാവിനെ വരെ പരോക്ഷമായി നിന്ദിക്കുന്നത് അങ്ങേയറ്റം തരംതാണ പ്രവർത്തിയായിപ്പോയി എന്നൊരു വീണ്ടു വിചാരം താങ്കൾക്കിപ്പോൾ തോന്നുന്നുണ്ടോ ? ഇതൊക്ക താങ്കൾ മറ്റാർക്കോ വേണ്ടി എഴുതുന്നതാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ കഴിയുമോ ? 

ഒൻപത് : തടവുകാരുടെ മനുഷ്യാവകാശമെന്ന മട്ടിൽ താങ്കൾ ദിലീപിന് വേണ്ടി മുന്നോട്ടു വെക്കുന്ന ജാമ്യ ഹർജിയുടെ ഉദ്ദേശം മറയില്ലാതെ വെളിപ്പെടുത്തിയതിനു നന്ദി .അത്രയെങ്കിലും സത്യസന്ധത കാട്ടിയതിന്അഭിനന്ദനങ്ങൾ . ഇനി ജാമ്യാപേക്ഷ കോടതിയിൽ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കരുത് . മനസ്സിലായി . പക്ഷേ ഒന്ന് ചോദിച്ചോട്ടെ മിസ്റ്റർ സെബാസ്റ്റ്യൻ പോൾ , ജാമ്യം നൽകാതിരിക്കാൻ കോടതി നിരീക്ഷിച്ച കാരണങ്ങൾ അത് പോലെ നില നിൽക്കുകയാണല്ലോ .ആ സാഹചര്യത്തിൽ മാറ്റം വന്നിട്ടില്ലല്ലോ . പ്രതി സിനിമാവ്യവസായത്തിൽ വൻ സ്വാധീനമുള്ള പ്രബലവ്യകതിയായതിനാൽ ജാമ്യം നൽകി പുറത്തു വിടുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടാണല്ലോ കോടതി ജാമ്യം നിഷേധിച്ചത് . പ്രതി പുറത്തിറങ്ങുന്നത് ആക്രമിക്കപ്പെട്ട സ്ത്രീയുടെ ജീവന് ഭീഷണിയാണ് എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട് . ഈ നിരീക്ഷണങ്ങളെ താങ്കൾ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് വസ്തുതകളുടെ പിൻബലമാണ് താങ്കൾക്കുള്ളത് ? 

പത്ത് :അവസാനത്തെ ആ പ്രാക്കുണ്ടല്ലോ ,അത് ഗംഭീരമായി എന്ന് പറയാതിരിക്കാൻ വയ്യ . 'കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ' എന്ന ആ വിരാമവാക്യമുണ്ടല്ലോ .അത് തകർത്തു . സമാനതകളില്ലാത്ത ഭരണകൂട ഭീകരത നേരിട്ട .മദനിയെയും സക്കറിയയെയുമൊക്ക കൂട്ട് പിടിച്ചു താങ്കൾ പൊലിപ്പിച്ചെടുത്ത മനുഷ്യാവകാശത്തിന്റെ വർണക്കടലാസ് മുഴുവൻ അവസാനം വെറും ചാരമായിപ്പോയി . താങ്കളുടെ പ്രശ്നം ,ദിലീപാണ് ,ദിലീപ് മാത്രമാണ് എന്നത് മറ നീക്കി പുറത്തു വരുന്നു ആ അവസാന വാചകത്തിൽ . കുറ്റക്കാരനെന്ന് കണ്ടാൽ ' ദീദിക്കും കൂട്ടർക്കും ' മതിയാവുന്ന ശിക്ഷ കൊടുക്കുന്ന ഒരു നിയമസംവിധാനമല്ല രാജ്യത്തുള്ളത് . മദനിയും സക്കറിയയും ,നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന മറ്റനേകം തടവുകാരുമൊന്നുമല്ല താങ്കളെ അലോസരപ്പെടുത്തുന്നത് എന്ന് വ്യക്തം .ദിലീപാണ് .ദീദിയും കൂട്ടരുമാണ് എല്ലാ പ്രശ്നങ്ങൾക്കും ഹേതു . ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഒരു പെൺകുട്ടിയെ നടുറോഡിൽ കൊല്ലാക്കൊല ചെയ്തത് ദീദിയുടെയും കൂട്ടരുടെയും മാത്രം ഉൽക്കണ്ഠയാണ് .വേദനയാണ് .അവൾക്കു നീതി കിട്ടേണ്ടത് ദീദിയുടെയും കൂട്ടരുടെയും മാത്രം ആവശ്യവുമാണ് .
തടവുകാരുടെ മനുഷ്യാവകാശം എന്ന മന്ദ്രസ്ഥായിയിൽ തുടങ്ങി ,ദിലീപിനെ വെറുതെ വിടൂ എന്ന ആക്രോശത്തിൽ വന്നവസാനിക്കുന്ന താങ്കളുടെ ഈ മുഖപ്രസംഗം മാധ്യമചരിത്രത്തിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല . ഒരു മാധ്യമപ്രവർത്തകൻ എങ്ങനെയാവരുത് എന്ന് മാധ്യമ വിദ്യാർഥികൾക്ക് പഠിക്കാനായി അതവിടെ തന്നെ ഉണ്ടാവണം . മനുഷ്യാവകാശത്തെ കുറിച്ചും മാധ്യമധർമത്തെ കുറിച്ചുമൊക്ക പറയാനായി ഒരേ വേദിയിൽ നമ്മളിനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ .ഇന്നലെ വരെ എനിക്കറിയാമായിരുന്ന സെബാസ്റ്റ്യൻ പോളിന്-അദ്ദേഹം ഇന്നലെ വരെ ജീവിച്ച ജീവിതത്തിന് ആദരാജ്ഞലികൾ .

Latest News