Sorry, you need to enable JavaScript to visit this website.

തിരോധാന വാര്‍ത്തകള്‍ക്കിടെ കിമ്മിന്റെ  ഉല്ലാസ നൗകകള്‍ കടലോര റിസോര്‍ട്ടില്‍ 

സോള്‍- ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ക്കിടെ കിമ്മിന്റെ ഉല്ലാസ നൗകകള്‍ അദ്ദേഹത്തിന്റെ കടലോര റിസോര്‍ട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉപഗ്രഹ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്.
ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ ആഡംബര നൗകകളുടെ നീക്കം ശ്രദ്ധയില്‍പെട്ടത്. നേരത്തെ തന്നെ വോള്‍സാന്‍ മേഖലയിലെ സ്‌റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ യു.എസ് നിരീക്ഷ സംഘമായ 38 നോര്‍ത്ത് പുറത്ത് വിട്ടിരുന്നു.
രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് വോള്‍സാനിലെ കടലോര റിസോര്‍ട്ടെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കാരണമാണ് കിം മാറി നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഉത്തര കൊറിയയില്‍ ഇതുവരെ ഒരാള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.

Latest News