ന്യൂദൽഹി- ബോളിവുഡ് താരം ഇർഫാൻ ഖാനെ വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2018-ലാണ് താരത്തിന് ട്യൂമർ ബാധിച്ചത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലെ ഐ.സി.യുവിലാണ് ഇർഫാൻ ഖാൻ. 53-കാരനായ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ലോക്ഡൗൺ കാരണം മാതാവിന്റെ അന്ത്യചടങ്ങുകളിൽ പങ്കെടുക്കാൻ ഇർഫാൻ ഖാന് സാധിച്ചിരുന്നില്ല. ലൈഫ് ഓഫ് പൈ അടക്കം നിരവധി സിനിമകളിൽ ഇർഫാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്. അസുഖം കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലാണ് ഇദ്ദേഹത്തെ ചികിത്സിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ മടങ്ങിയെത്തിയ ഇർഫാൻ ഖാൻ അൻഗ്രസി മീഡിയം എന്ന സിനിമയിൽ അഭിനയിച്ചു. ഏതാനും മാസത്തിന് ശേഷം വീണ്ടും ചികിത്സക്കായി ലണ്ടനിലേക്ക് തിരിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ ലണ്ടനിൽ സർജറിക്ക് വിധേയനായി.