സിആർ‌പി‌എഫ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- സിആർ‌പി‌എഫ് സബ് ഇൻസ്പെക്ടർ ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസമിൽ നിന്നുള്ള 55 കാരനായ മുഹമ്മദ് ഇഖ്‌റാം ഹുസൈനാണ് ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണപ്പെട്ടത്. കേന്ദ്ര സായുധ സേനയിലെ ആദ്യ കോവിഡ് മരണമാണ് ഇത്.

ഏപ്രിൽ 24നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം തുടക്കത്തില്‍ സേനയുടെ നഴ്സിംഗ് അസിസ്റ്റന്റിന് രോഗബാധ കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നാണ് ഇഖ്‌റാം ഹുസൈന് അണുബാധയുണ്ടായതെന്ന് കരുതുന്നു. നഴ്‌സിംഗ് അസിസ്റ്റന്റുമായി സമ്പർക്കം പുലര്‍ത്തിയിരുന്ന മറ്റ് 30 സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ ദല്‍ഹിയില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. നോയിഡയിലെ സി‌ആർ‌പി‌എഫിന്റെ 31 ആം ബറ്റാലിയനിലാണ് സബ് ഇന്‍സ്പെട്കടറായി ഇഖ്‌റാം ഹുസൈന്‍ സേവനമനുഷ്ഠിച്ചിരുന്നത്. 

സേനാ ഉദ്യോഗസ്ഥന്റെ വിയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. "കൊറോണയുമായി അദ്ദേഹം അവസാനം വരെ വീരോചിതമായി പോരാടി. രാജ്യത്തിനുവേണ്ടിയുള്ള സേവനത്തിലും ആഭ്യന്തര സുരക്ഷയിലും അദ്ദേഹം നല്‍കിയ സംഭാവന നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്" അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു 

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ജവാന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
"അസമിലെ ബാർപേട്ടയിൽ നിന്നുള്ള ജവാൻ ഇഖ്‌റാം ഹുസൈന്റെ നിര്യാണത്തിൽ അതിയായ ദുഖമുണ്ട്. ഭാരതാംബയുടെ ഈ ധീരനായ മകൻ അവസാന ശ്വാസം വരെ കോവിഡിനെതിരെ പോരാടി. അദ്ദേഹത്തിന്റെ അണയാത്ത ആത്മാവ് രാജ്യത്തിനായി എല്ലാം ത്യജിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. എന്റെ അനുശോചനം." മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
 

Latest News