അംബാല- കോവിഡ് ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന സ്ത്രീയുടെ മൃതദേഹം മറവു ചെയ്യാനെത്തിയ പോലീസിനെയും ആരോഗ്യപ്രവർത്തകരെയും നാട്ടുകാർ കല്ലെറിഞ്ഞു. ഹരിയാനയിലെ അംബാലയിലെ ചാന്ദ്പുര ഗ്രാമത്തിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച 60 കാരിയുടെ മൃതദേഹം മറവുചെയ്യുന്നതിനിടെയാണ് സംഭവം. ലോക് ഡൗൺ ലംഘിച്ച് ഇവിടേക്ക് ഓടിയെത്തിയ ജനക്കൂട്ടം ശ്മശാനത്തിലെ പോലീസിനും ആരോഗ്യപ്രവർത്തകർക്കും നേരെ കല്ലെറിയുകയായിരുന്നു. അംബാല നഗരത്തിലെ ആശുപത്രിയിലാണ് ഇവർ മരിച്ചത്. ഇവരുടെ കോവിഡ് ഫലം ഇതേവരെ ലഭിച്ചിട്ടില്ല. ആസ്തമ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇവർക്കുണ്ടായിരുന്നു. ജനക്കൂട്ടത്തെ ലാത്തി വീശി ഓടിച്ച ശേഷമാണ് സ്ത്രീയുടെ മൃതദേഹം മറവു ചെയ്തത്.