താന്‍ മരിച്ചിട്ടില്ലെന്ന് ആദ്യ കോവിഡ്  വാക്‌സിനെടുത്ത ബ്രിട്ടീഷ് വനിത 

ലണ്ടന്‍-കൊറോണ വൈറസിനെതിരായി ബ്രിട്ടനില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോ ബയോളജിസ്റ്റായ ഡോ എലിസ ഗ്രനാറ്റോയാണ് വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് താന്‍ മരിച്ചതായുള്ള വാര്‍ത്ത തള്ളി രംഗത്തെത്തിയത്. ഇപ്പോഴും സുഖമായിരിക്കുന്നെന്നും താന്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. എലിസയുടെ വീഡിയോയും പുറത്തുവന്നു.
കോവിഡ് 19 എതിരായ വാക്‌സിന്‍ യുകെയിലെ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാളായിരുന്നു എലിസ. എന്നാല്‍ വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നും മരണപ്പെട്ടുമുള്ള വാര്‍ത്ത പുറത്തുവരികയും സോഷ്യല്‍മീഡയയിലൂടെ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുഴപ്പമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ബ്രിട്ടന്റെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനു മുന്‍പ് വസ്തുത പരിശോധിക്കണമെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടായുണ്ടാകുമെന്നും വകുപ്പ് ട്വീറ്റില്‍ വക്തമാക്കി.
ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ എലിസ പറഞ്ഞിരുന്നു . മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വാക്‌സിനോളജി പ്രൊഫ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.


 

Latest News