Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിന് കേന്ദ്രം പുകഴ്ത്തിയ ആഗ്രയിൽനിന്ന് ദയനീയ കാഴ്ചകൾ

ലഖ്‌നൗ- കോവിഡ് പ്രതിരോധത്തിന് രാജ്യത്തിന് മാതൃകയെന്ന് കേന്ദ്ര സർക്കാർ പ്രകീർത്തിച്ച യു.പിയിൽനിന്ന് പുറത്തുവരുന്നത് ദയനീയ കാഴ്ചകൾ. ഉത്തർ പ്രദേശിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ആഗ്രയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽനിന്നാണ് ജനം വെള്ളത്തിനും ബിസ്‌കറ്റിനും വേണ്ടി വിലപിക്കുന്ന രംഗം പുറത്തുവന്നത്. അടച്ചിട്ട ഗെയ്റ്റിന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന ജനങ്ങൾക്ക് അടുത്തേക്ക് പുറത്തുനിന്നൊരാൾ ബിസ്‌ക്കറ്റും ചായയും വെള്ളവും വെച്ചുകൊടുക്കുകയും ആളുകൾ അതിന് വേണ്ടി കൈ നീട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കോവിഡ് സംശയിച്ച് ക്വാറന്‍റൈനിൽ പ്രവേശിച്ചവർക്ക് ഒരു തരത്തിലുള്ള സഹായവും സർക്കാർ ചെയ്യുന്നില്ലെന്നും അവശ്യവസ്തുക്കൾ പോലും ലഭ്യമല്ലെന്നും ഇവർ പറയുന്നതിന്റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ വൈറലായി. ഗെയ്റ്റിന് മുന്നിൽ കൊണ്ടുപോയി വെച്ച മിനറൽ വാട്ടർ ബോട്ടിലിന് വേണ്ടി ഒരാൾ ഗെയ്റ്റിലെ വിടവിലൂടെ കൈ ഇടുകയും വെള്ളമെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇതേസമയം തന്നെ സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ഒരാൾ ബിസ്‌ക്കറ്റ് പാക്കറ്റുകളും ഗെയ്റ്റിന് മുന്നിൽ കൊണ്ടിടുന്നുണ്ട്. ഇതിന് വേണ്ടിയും കൈകൾ ഗെയ്റ്റിലെ ഗ്യാപ്പിന് ഇടയിലൂടെ കൈ പുറത്തേക്കിടുന്നു. 
ഐസലേറ്റ് ചെയ്യപ്പെട്ട ആളുകളോട് സർക്കാർ സ്വീകരിക്കുന്ന നിലപാടിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോയും ഇവിടെനിന്ന് പുറത്തുവന്നിട്ടുണ്ട്. യു.പിയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ആഗ്രയിലാണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തിയതും. ആഗ്ര ജില്ലാ ഭരണകൂടത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പുകഴ്ത്തുകയും ചെയ്തത് ഈയിടയൊണ്. അതേസമയം, ഇവിടെ കാര്യങ്ങളെല്ലാം ശരിയായ വിധത്തിലാണ് നടക്കുന്നതെന്നും സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ഉന്നതോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ജില്ലാ ഭരണകൂടം അറിയിച്ചു.
 

Latest News