ഇന്ത്യയില്‍ കോവിഡ് ജൂലൈയില്‍ തീരും, ഗള്‍ഫില്‍ ജൂണോടെ

ക്വലാലംപുര്‍- ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയുടെ വ്യാപനം ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാകുമെന്ന് പഠനം.രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള രോഗബാധ സംശയിക്കുന്നവര്‍, രോഗം ബാധിച്ചവര്‍, രോഗവിമുക്തരായവര്‍ തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.മെയ് 21 നകം ഇന്ത്യയിലെ കൊറോണ വൈറസിന്റെ വ്യാപനം 97ശതമാനം കുറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കൊറോണ വ്യാപനത്തിന്റെ നിരക്ക് 97 ശതമാനവും കുറയും. ഡിസംബര്‍ എട്ട് ആകുമ്പോഴേക്കും രോഗം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതിയതായി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നടത്തിയ പ്രവചനത്തില്‍ പറയുന്നത്.
 സൗദിയില്‍ മെയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.
ലോകത്തുനിന്നു പൂര്‍ണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബര്‍ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.യുഎഇയില്‍ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മെയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂര്‍ണമായും കോവിഡ് മുക്തമാവുകയെന്ന് പഠനത്തില്‍ പറയുന്നു.
യുഎസില്‍ രോഗവ്യാപനം മെയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. യുഎസില്‍ പൂര്‍ണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാന്‍ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണമെന്നും പറയുന്നു.
ബഹ്‌റൈനില്‍ ഓഗസ്റ്റ് 6 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സെപ്റ്റംബര്‍ 8 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 11ന്.


 

Latest News