റിയാദ് - നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നതുവരെ ഖത്തറുമായി ചർച്ചക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ച് ഖത്തർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച വാർത്തക്ക് യാഥാർഥ്യവുമായി ഒരുബന്ധവുമില്ലെന്നും സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഖത്തർ അധികൃതർ യാഥാർഥ്യങ്ങൾ വളച്ചൊടിക്കുന്നത് തുടരുന്നതിന്റെ ഭാഗമാണ് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്ത വാർത്തയെന്നും സൗദി വ്യക്തമാക്കി.
ഖത്തർ അമീർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണം പൂർത്തിയായി മിനിറ്റുകൾക്കകമാണ് ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കത്തിൽ കൃത്രിമം നടത്തി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. ഖത്തറിന്റെ അപേക്ഷയുടെയും, പതിമൂന്നു ഉപാധികളെ കുറിച്ച് നാലു രാജ്യങ്ങളുമായും ചർച്ച ചെയ്യുന്നതിനുള്ള അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് ഫോൺ സംഭാഷണം നടന്നത്. യാഥാർഥ്യങ്ങൾ വളച്ചൊടിക്കുന്നത് ചർച്ച നടത്തുന്നതിന് യഥാർഥത്തിൽ ഖത്തർ ആഗ്രഹിക്കുന്നില്ല എന്നും പഴയ നിലപാടിൽ തന്നെ ഖത്തർ തുടരുമെന്നുമാണ് വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തുന്ന സുവ്യക്തമായ പ്രസ്താവന പുറപ്പെടുവിക്കാതെ ഖത്തറുമായി ഒരുവിധ ചർച്ചക്കും ആശയ വിനിമയത്തിനും ഒരുക്കമല്ലെന്നും സൗദി വ്യക്തമാക്കി. പരസ്പര സംവാദത്തിന് ആവശ്യമായ വിശ്വാസം സൃഷ്ടിക്കുന്നതിന് ഖത്തർ പിന്തുടരുന്ന വികൃതമായ നയം സഹായകമല്ലെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.