Sorry, you need to enable JavaScript to visit this website.

പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന് ലോകബാങ്ക്

മുംബൈ- കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാസി നിക്ഷേപത്തില്‍ ഇക്കൊല്ലം കാര്യമായ കുറവുണ്ടാകുമെന്ന് സൂചന. കോവിഡ് മഹാമാരിയും എണ്ണ രംഗത്തെ പ്രതിസന്ധിയും ഗള്‍ഫ് സമ്പദ്‌രംഗത്തേയും പ്രതികൂലമായി ബാധിച്ചതോടെയാണിത്. വിവിധ രാജ്യങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയക്കുന്ന തുകയില്‍ 2020 ല്‍ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷത്തെ 8300 കോടി ഡോളറില്‍നിന്ന് (6.14 ലക്ഷം കോടി രൂപ) ഈ വര്‍ഷമിത് 6400 കോടി ഡോളര്‍ (4.90 ലക്ഷം കോടി രൂപ) ആയി കുറയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യമാണ് പ്രവാസി നിക്ഷേപം കുറയാന്‍ കാരണമാകുക. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാന വരുമാന സ്രോതസ്സായ എണ്ണമേഖലയെ ഒന്നാകെ കോവിഡ് ഉലച്ചുകഴിഞ്ഞു. ഉത്പാദിപ്പിക്കുന്ന എണ്ണ സംഭരിക്കാന്‍ സൗകര്യമില്ലെന്നതാണ് വലിയ വെല്ലുവിളി. നിലവിലെ സംഭരണികള്‍ മുഴുവന്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ അടുത്ത ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ അസംസ്‌കൃത എണ്ണയുടെ വില്‍പ്പന ഈ രാജ്യങ്ങളില്‍ വളരെ കുറവായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തൊഴില്‍ പ്രതിസന്ധിക്ക് വഴിവെച്ചേക്കാം. കൂടാതെ ഗള്‍ഫിലെയും ഇതര രാജ്യങ്ങളിലേയും തൊഴില്‍ സാഹചര്യങ്ങളും മാറുകയാണ്. അമേരിക്ക കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുകയോ ചെയ്‌തേക്കാം. ഇതെല്ലാം പ്രവാസികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.

 

Latest News