ന്യൂദൽഹി- ദല്‍ഹിയില്‍ നാല് കൊറോണ രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങള്‍ ഫലപ്രദമമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് 19 രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്. ഏതാനും പരീക്ഷണങ്ങൾക്ക് ശേഷം വലിയ തോതിൽ ചികിത്സ വ്യാപിപ്പിക്കാന്‍ കേന്ദ്രത്തിൽ നിന്ന് അനുമതി തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ നാല് രോഗികളില്‍ നടത്തിയ തെറാപ്പിയുടെ ഫലങ്ങൾ പ്രചോദനം നല്‍കുന്നതാണ്. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. ആദ്യഘട്ട ഫലങ്ങള്‍ മാത്രമാണിവ. എങ്കിലും ഇത് ആശാവഹമാണ്." കെജ്‌രിവാൾ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗംഭേദമായ നാലുപേരും ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഎൻജെപി ആശുപത്രിയിൽ മൂന്ന് രോഗികൾക്ക് കൂടി തെറാപ്പിക്ക് വേണ്ടിയുള്ള രക്തവും പ്ലാസ്മയും തയ്യാറാക്കിയതായും, അവർക്ക് ഇന്ന് പ്ലാസ്മ തെറാപ്പി തുടങ്ങുമെന്നും മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് ഡയറക്ടർ എസ് കെ സരിൻ പറഞ്ഞു.