മലപ്പുറം-പതിറ്റാണ്ടുകൾക്കു മുമ്പ് നാടാകെ ഭയം വിതച്ച വസൂരിക്കാലത്തിന്റെ കറുത്ത ഓർമകൾ പേറി വസൂരിപ്പുരകൾ. നാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന ഇത്തരം പുരകൾ പൊളിച്ചു മാറ്റിയെങ്കിലും പഴയ തലമുറയിലുള്ളവരുടെ മനസ്സിൽ ഇന്നും അവ ഭയപ്പാടിന്റെ പുരകളാണ്. മലപ്പുറം എം.എസ്.പി ക്യാമ്പ്, പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വസൂരി രോഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യാനായി പ്രത്യേക കെട്ടിടങ്ങളുണ്ടായിരുന്നത്. ഈ രണ്ടു കെട്ടിടങ്ങളും ഇന്നില്ല. പെരിന്തൽമണ്ണയിൽ ഈ സ്ഥലത്താണ് പിന്നീട് ഫയർ സ്റ്റേഷൻ വന്നത്. മലപ്പുറം എം.എസ്.പിയിൽ കമ്യൂണിറ്റി ഹാളിനു സമീപത്തായിരുന്നു വസൂരിപ്പുര നിലകൊണ്ടിരുന്നത്. ഇതിനടുത്താണ് പോലീസുകാരുടെ ഫാമിലി ക്വാർട്ടേഴ്‌സ്. ഇപ്പോൾ
വസൂരിപ്പുരയുടെ അവശിഷ്ടമൊന്നുമില്ല. ലോകത്ത് പല കാലങ്ങളിലായാണ് വസൂരി രോഗം പടർന്നുപിടിച്ചിരുന്നത്. അറുപതുകളുടെ അവസാനത്തിൽ ഇന്ത്യയൊട്ടാകെ പടർന്ന വസൂരി കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും പിടികൂടിയിരുന്നു. ശരീരമാസകലം കുരുപൊന്തി പൊട്ടിയിലിച്ച് പടർന്നു പിടിച്ച രോഗത്തിനു കൃത്യമായ മരുന്നു കണ്ടെത്തിയിട്ടില്ലായിരുന്ന കാലമായിരുന്നു. രോഗികളെ വീട്ടിൽ നിന്നു മാറ്റിപ്പാർപ്പിക്കുന്ന ക്വാറന്റൈൻ സംവിധാനം തന്നെയാണ് അന്നും അനുവർത്തിച്ചത്.
മലപ്പുറം എം.എസ്.പിയിലെ വസൂരിപ്പുരയിൽ ഏതാണ്ടു പത്തു പേർക്കു താമസിക്കാനുള്ള മുറികളാണുണ്ടായിരുന്നത്. രോഗികളെ അവിടെ പാർപ്പിക്കും. ഭക്ഷണവും വെള്ളവും രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നും നൽകാൻ പണിക്കാരെ നിർത്തും. എം.എസ്.പി വകയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ആഴ്ചയിലൊരിക്കൽ ക്യാമ്പിലെ ഡോക്ടറെത്തി ദൂരെ നിന്ന് പരിശോധിക്കും. ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും നോക്കുന്നത്. മരിച്ചവരെ പൊതിഞ്ഞുകെട്ടി കുഴിമാടത്തിലിറക്കാൻ പണിക്കാരനെ എൽപിക്കും. വസൂരിപ്പുരയിൽ അടക്കപ്പെട്ടവർക്ക് വീട്ടുകാരെ കാണണമെങ്കിൽ രോഗം മാറി തിരിച്ചുവരണം. വസൂരിപ്പുരകളെ പ്രേതവീടുകളായാണ് അന്ന് ജനങ്ങൾ കണ്ടിരുന്നത്. കുട്ടികളോട് ആ ഭാഗത്തേക്ക് നോക്കരുതെന്നു പോലും മുതിർന്നവർ പറഞ്ഞു കൊടുക്കും. മലപ്പുറം എം.എസ്.പിയിലെ സ്‌കൂൾ കോമ്പൗണ്ടിനു അൽപമകലെയായിരുന്നു വസൂരിപ്പുര. രോഗം നാട്ടിൽ നിന്ന് വിട്ടൊഴിഞ്ഞ ശേഷവും കുട്ടികൾ ഈ ഭാഗത്തേക്ക് പോകുന്നത് തടയാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ വസൂരി നാട്ടിൽ നിന്നു വിട്ടൊഴിഞ്ഞതിനു ശേഷവും ഈ കെട്ടിടങ്ങൾ അവിടെ തന്നെയുണ്ടായിരുന്നു. കറുത്ത ഓർമകൾ ബാക്കിയാക്കി അവ പിന്നീട് മണ്ണടിഞ്ഞു. ഇപ്പോൾ കോവിഡ്19 കാലത്ത് പഴമക്കാരുടെ ഓർമകളിൽ വസൂരിപ്പുരകൾ മായാതെ കിടപ്പുണ്ട്.