Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദഹനക്കേടുണ്ടാക്കുന്ന  വിരുന്ന് സൽക്കാരം

കേന്ദ്ര മന്ത്രി കണ്ണന്താനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിച്ചതിന് പിറകെ, കൂടിക്കാഴ്ചയുടെ ഭാഗമായി വിരുന്നിനും വിളിച്ച നടപടി ഇടതു അണികളിലും അനുഭാവികളിലും  ആശങ്കയും വേദനയും പടർത്തുന്നു.  പിണറായിയിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയെ കണ്ടവരെയെല്ലാം അദ്ദേഹം വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നുവെന്ന തോന്നലാണ് ശക്തമാകുന്നത്. ഇതെന്ത് കൊണ്ടാകാം എന്ന സംശയമാണ് അദ്ദേഹത്തിന്റെ  പ്രിയപ്പെട്ട അനുയായികളിൽ പോലും ഇപ്പോൾ ഉയരുന്നത്- പിണറായിയോട് ചേർന്ന് നിൽക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ മുഖപുസ്തകങ്ങളിൽ പോലും അത് പ്രകടം -ഗൗരിയുടെ ചോര പടരുന്ന വേദനാജനകമായ സാഹചര്യത്തിൽ പ്രത്യേകിച്ചും.
സോഷ്യൽ മീഡിയകളിലെ ഇടതു കേന്ദ്രങ്ങളുടെ ഇടപെടലിൽ മാത്രമല്ല, ഗൗരി ലങ്കേഷ് വധ പ്രതിഷേധ പരിപാടികളിലും ഈ നിരാശയുടെ പ്രതിഫലനമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ പുരോഗമന  കലാസാഹിത്യ സംഘം  നടത്തിയ മുഖ്യ പ്രതിഷേധ പരിപാടി  പോലും തികച്ചും ആവേശ രഹിതമായ ഒരു ചടങ്ങായി മാറി.  പങ്കാളിത്ത കുറവിന് സ്വാഗത പ്രസംഗകൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി  ന്യായം പറയുന്നത് കേട്ടത് പെട്ടെന്ന്
സംഘടിപ്പിക്കേണ്ടി വന്നതുകൊണ്ടാണെന്നായിരുന്നു. കേട്ടവർക്കൊന്നും അതൊരു ന്യായമായി തോന്നിയില്ല. പ്രത്യേകിച്ച് പുരോഗമന കലാസാഹിത്യ സംഘം പോലൊരു വ്യവസ്ഥാപിത സംഘടനയുടെ കാര്യത്തിൽ. അതെന്തായാലും പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനായ പ്രമുഖ കവി  പ്രഭാവർമ തന്റെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട്  ഈ  കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറം നടന്ന ഡി.വൈ.എഫ്.ഐ പ്രതിഷേധ കൂട്ടായ്മയും  പ്രതീകാത്മക പ്രതിഷേധം മാത്രമായി മാറി.
ഫാസിസത്തിന്റെ  മുഖം ഗൗരി ലങ്കേഷ് വധം വഴി   ഭീകരമായി അനാവൃതമായിപ്പോയ ഘട്ടത്തിൽ തന്നെ കണ്ണന്താനത്തിന്റെ മന്ത്രിപദവിയും തുടർകാര്യങ്ങളുമുണ്ടായതാണ് പ്രശ്‌നം കൂടുതൽ വഷളാക്കുന്നത്.   ഗൗരിയുടെ മൃതദേഹം ഇങ്ങകലെ ചേതനയറ്റു കിടക്കുമ്പോൾ ഫാസിസ്റ്റുകൾ എന്ന് കൊലയാളികളെ വീണ്ടും  വീണ്ടും വിളിക്കുന്നവരുടെ  ആധുനിക ബുദ്ധി കേന്ദ്രമായ കണ്ണന്താനത്തെ വിരുന്നൂട്ടേണ്ടി  വന്ന മുഖ്യമന്ത്രിയുടെ  അവസ്ഥയെ ഞെട്ടലോടെയാണ്  പിണറായിയുടെ സൈബർ അനുയായികൾ പോലും കാണുന്നതെന്ന് അവരുടെ വാക്കുകളും നിലപാടും  വ്യക്തമാക്കുന്നു. 'പിണറായി മുഖ്യമന്ത്രിയാകണമെന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. എനിക്ക് പിണറായി നൽകിയ വാത്സല്യവും സ്‌നേഹവും മറക്കാനാവില്ല' -അത്താഴ വിരുന്നിൽ അൽഫോൻസ് പിണറായിയെ കുറിച്ച് പറഞ്ഞ പ്രശംസാ വാക്കുകൾ മുഖ്യമന്ത്രിയുടെ ഗുണത്തിനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.  
തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനാണെന്നും കണ്ണന്താനം ആഹ്ലാദപൂർവ്വം പറയുകയുണ്ടായി. 
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം അലയടിക്കുമ്പോഴാണ്, ആ കൊലപാതകത്തിന് ഉത്തരവാദി എന്ന് സി. പി.എം ഉറക്കെ പറയുന്ന  രാഷ്ടീയ സംവിധാനത്തിന്റെ ലക്ഷണമൊത്ത പ്രചാരകനും സംരക്ഷകനുമായ  ഒരു മന്ത്രിക്ക് സി.പി.എം മുഖ്യമന്ത്രി വിരുന്ന് നൽകുന്നതെന്നത്  പ്രത്യയശാസ്ത്ര ബോധമുള്ള പാർട്ടിക്കാർക്ക് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.
ഈ വിരുന്നൊരുക്കൽ, അസാധാരണമായ സാഹചര്യമായി തന്നെയാകും പാർട്ടി അണികൾ കാണുന്നുണ്ടാവുക.  പ്രതിഷേധ പരിപാടികളിലെ തണുപ്പൻ മട്ടിന്റെ കാരണവും ഇതു തന്നെയാകാം. ഒരു തരം മരവിപ്പിലേക്ക് അണികളെ എത്തിക്കുന്ന അവസ്ഥ. ''കണ്ണന്താനത്തിന് ഓണ സമ്മാനമാണ് ഈ സ്ഥാനലബ്ധി.  കേരളത്തിനായി പ്രയത്‌നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്ന്  കരുതുന്നു.
ദേശീയ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി എന്ന നിലയിൽ സജീവമായി ഇടപെടുമ്പോൾ തന്നെ കാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാൻ കണ്ണന്താനത്തിന് കഴിയട്ടെ' എന്നൊക്കെയുള്ള  ഉള്ളിൽ തട്ടിയ പ്രശംസാ വചനം മുഖപുസ്തകത്തിൽ  കുറിച്ച ശേഷമാണ് മുഖ്യമന്ത്രി ദൽഹിയിൽ കണ്ണന്താനത്തിന്  വിരുന്നൊരുക്കിയത്. ഉറച്ച തീരുമാനത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ വിരുന്നെന്ന് വ്യക്തം. അണികൾക്ക് ഒരിക്കലും ദഹിക്കാത്ത വിരുന്നും വാക്‌വിരുന്നും. ഇക്കാര്യത്തിൽ സി.പി.ഐ ഉൾപ്പെടെയുള്ള ഭരണ മുന്നണി ഘടക കക്ഷികൾ ഇനിയെന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.  

Latest News