Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നാലര ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ കുറഞ്ഞു

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം നാലര ലക്ഷത്തിലേറെ പേരുടെ കുറവ് രേഖപ്പെടുത്തിയതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ഗോസി രജിസ്‌ട്രേഷനുള്ള സ്വകാര്യ മേഖലയിലെ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 4,69,039 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതേസമയം, സ്വകാര്യ മേഖലയിലെ വിദേശ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 11,742 പേരുടെ വർധനവുണ്ടായി. 


കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഗോസി രജിസ്‌ട്രേഷനുള്ള 2,26,002 വിദേശ വനിതകളാണുള്ളത്. 2018 ൽ സ്വകാര്യ മേഖലയിൽ വിദേശ വിനിതാ ജീവനക്കാർ 2,14,260 ആയിരുന്നു. ഒരു വർഷത്തിനിടെ വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 5.5 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 6.6 ശതമാനം തോതിൽ കുറഞ്ഞു. വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 4,57,063 പേരുടെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 64.4 ലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. 2018 ൽ വിദേശ തൊഴിലാളികൾ 68.95 ലക്ഷമായിരുന്നു. 


കഴിഞ്ഞ കൊല്ലം വിദേശ പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതാണ് മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയത്. വിദേശ പുരുഷ തൊഴിലാളികളുടെ എണ്ണം 7.02 ശതമാനം തോതിൽ കഴിഞ്ഞ വർഷം കുറഞ്ഞു. പുരുഷ തൊഴിലാളികളുടെ എണ്ണം 62.1 ലക്ഷമായാണ് കുറഞ്ഞത്. 2018 അവസാനത്തിൽ വിദേശ പുരുഷ തൊഴിലാളികൾ 66.8 ലക്ഷമായിരുന്നു. ഇതേസമയം, വിദേശ വനിതാ തൊഴിലാളികളുടെ എണ്ണം അഞ്ചര ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 2,26,002 വിദേശ വനിതാ ജീവനക്കാരാണുള്ളത്. 2018 അവസാനത്തിൽ വനിതാ ജീവനക്കാർ 2,14,260 ആയിരുന്നു. 
കഴിഞ്ഞ വർഷം നാലാം പാദത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 1.27 ശതമാനം തോതിൽ കുറഞ്ഞു. നാലാം പാദത്തിൽ 82,600 ഓളം വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. മൂന്നാം പാദത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം 65.2 ലക്ഷമായിരുന്നു. 

 

Latest News