കൊറോണ; മധ്യപ്രദേശില്‍ പോലിസ് ആസ്ഥാനം അടച്ചുപൂട്ടി

ഭോപ്പാല്‍- മധ്യപ്രദേശിലെ പോലിസ് ആസ്ഥാനം അടച്ചുപൂട്ടി. ഉയര്‍ന്ന പദവിയിലുള്ള പോലിസ് ഓഫീസറുടെ ഡ്രൈവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 26 വരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോലിസുകാരന്റെ മകനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന റാങ്കിലുള്ള മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരും ഓണ്‍ലൈനില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും അടിയന്തര കാര്യങ്ങള്‍ക്ക് അല്ലാതെ ജീവനക്കാരെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താന്‍ പാടില്ലെന്നും എഡിജിപി അജയ് കുമാര്‍ ശര്‍മ ഉത്തരവിട്ടു.

ഡയറക്ടര്‍ ജനറലിന്റെ ഡ്രൈവറില്‍ നിന്ന് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ക്ലര്‍ക്കിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വൈറസ് ബാധ ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. കൂടാതെ ഡിജിപി അടക്കം ഇവരുമായി ഇടപഴകിയ ഉദ്യോഗസ്ഥര്‍ നിലവില്‍ ക്വാറന്റൈനിലാണ് ഉള്ളത്.      
 

Latest News