മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു; ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം- മന്ത്രിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. എം.എല്‍.എമാര്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും ഇത് ബാധകമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്.
പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കുക. ശമ്പളം പിടിക്കുന്നതില്‍  നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.
ആറു ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ കഴിയും.
ഈ രീതിയില്‍ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധികഭാരമാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൊറോണ പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. അതിനാല്‍ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ലെന്നും മന്ത്രിസഭ വിലയിരുത്തി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ ഇപ്പോള്‍ പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക് മടക്കി നല്‍കുമെന്നും പറയുന്നു.

 

Latest News