തലശ്ശേരി- കോവിഡ്19 വ്യാപനം തടയാനായുള്ള ലോക്ഡൗണിൽ ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ കർശനമായി നിരോധിച്ചിരിക്കേ ന്യൂ മാഹി പെരിങ്ങാടി ജുമാ മസ്ജിദിൽ ഇന്നലെ പുലർച്ചെ നമസ്‌കാരം നിർവഹിച്ച നാലു പേരെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം നാമത്തുമുക്കിലെ റഹ്മത്ത് മൻസിലിൽ മുഹമ്മദ് ഷമ്മാസ്, പെരിങ്ങാടി സ്വദേശികളായ പുതിയ പുരയിൽ ഉമ്മർ, സനാസിൽ കെ.കെ. നൗഷാദ്, റഹ്മത്ത് ഹൗസിൽ ഇ.പി. സക്കരിയ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രോഗം പരക്കുമെന്ന അറിവോടു കൂടി പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ നിയമം ലംഘിച്ചതിന് എപ്പിഡമിക് ഡിസീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ന്യൂമാഹി പോലീസ് പറഞ്ഞു. പിഴക്ക് പുറമെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ന്യൂ മാഹി എസ്.ഐ രതീഷിന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പള്ളിയിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളിൽ പ്രാർഥന നിരോധിച്ചതാണെന്നും ഇത്തരം ജനദ്രോഹ നടപടികളുണ്ടായാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഉന്നത പേലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.