ലോക്ഡൗൺ: ചരക്കു വാഹനങ്ങളിൽ യാത്രക്കാരെ  കൊണ്ടുവരുന്നവർക്കെതിരെ നടപടി

  • ലൈസൻസും പെർമിറ്റും റദ്ദാക്കും

മലപ്പുറം- ജില്ലയിലേക്കു അവശ്യ സാധനങ്ങൾ എത്തിക്കാൻ യാത്രാ അനുമതി നൽകുന്ന ചരക്കു വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുവരുന്നതു കർശനമായി തടയുമെന്നു ജില്ലാ കലക്ടർ ജാഫർ മലിക്. ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം നിയന്ത്രണങ്ങൾ ലംഘിച്ച് ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ ജില്ലയിലെത്തിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പണം വാങ്ങിയാണ് ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർ വ്യാജ രേഖകളുണ്ടാക്കി പുറത്തു നിന്നുള്ളവരെ ജില്ലയിലെത്തിക്കാൻ ശ്രമിക്കുന്നത്. പൊതുജനാരോഗ്യത്തിനു ഒന്നടങ്കം ഭീഷണിയായ കോവിഡ് 19 നെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നിയമലംഘനം അംഗീകരിക്കാനാകില്ലെന്ന് കലക്ടർ പറഞ്ഞു. 
പണം വാങ്ങി യാത്രക്കാരെ കൊണ്ടുവന്ന സംഭവങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്. പുറത്തു നിന്നുളളവരെ കൊണ്ടുവരുന്ന ചരക്കുവാഹന ഡ്രൈവർമാർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കും. ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കും. ചരക്കെത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ലൈസൻസ് റദ്ദാക്കി അവർക്കെതിരെയും പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. അനുമതിയില്ലാതെ യാത്ര ചെയ്തവർക്കെതിരെയും നിയമ നടപടികളുണ്ടാകും. ചരക്ക് വാഹനങ്ങൾക്കു നൽകുന്ന പാസിൽ ഡ്രൈവർ, സഹായി എന്നിവരുടെ പേരും വിലാസവും തിരിച്ചറിയൽ രേഖയുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇവർ മാത്രമാണ് തിരിച്ചെത്തുന്ന വാഹനത്തിലുള്ളതെന്നു ഉറപ്പാക്കാൻ അതിർത്തികളിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ പരിശോധന നടത്തും. പാസിൽ വിവരങ്ങളില്ലാത്തവരുണ്ടെങ്കിൽ വാഹനം അതിർത്തിയിൽത്തന്നെ പിടിച്ചിടാനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വാഹനങ്ങൾ ചരക്കടക്കമാണ് പിടിച്ചെടുക്കുക.
ജില്ലയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഇതുവരെ 1,436 ചരക്ക് വാഹനങ്ങൾക്കാണ് പാസുകൾ അനുവദിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നു ചരക്കുകളെത്തിക്കുന്ന വാഹനങ്ങൾക്കു മലപ്പുറം കലക്ടറേറ്റിൽ ഇലക്ഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽനിന്നാണ് പാസുകൾ നൽകുന്നത്. 

Latest News