റിയാദ് - തലസ്ഥാനമായ റിയാദിൽ നാലു പേരടക്കം കർഫ്യൂ ലംഘിച്ചതിന് വിവിധ പ്രവിശ്യകളിലായി 34 പേർ അറസ്റ്റിൽ.
കർഫ്യൂ സമയത്ത് കാറോടിച്ച് ആളുകളെ ഭയപ്പെടുത്താൻ ആകാശത്തേക്കു വെടിവെക്കുകയും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് സൗദികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ആളുകളെ ചീത്ത വിളിച്ച മറ്റൊരു സൗദി പൗരനെയും വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ സംസാരിച്ച വിദേശിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസീറിൽ കർഫ്യൂ സമയത്ത് വാഹനമോടിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സ്വദേശി പൗരനെയും അൽഖസീമിൽ ഹോം ഡെലിവറി വാഹനത്തിൽ ഒരാളെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാളെയും ബാർബറെ റൂമിൽ കൊണ്ടുവന്ന മൂന്നു ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തു.
ജിസാനിൽ താമസ സ്ഥലം ബാർബർ ഷോപ്പാക്കി മാറ്റിയ ഏതാനും പാക്കിസ്ഥാനികളും കാർട്ടൺ ബോക്‌സിനുള്ളിലാക്കി മറ്റൊരു സ്ഥലത്തേക്ക് ഒരാളെ കൊണ്ടുപോകാൻ ശ്രമിച്ച യെമനിയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടും. കർഫ്യൂ ലംഘിക്കാൻ പ്രേരണ നൽകിയതിന് കിഴക്കൻ പ്രവിശ്യയിൽ ഒരു സൗദി പൗരനും അറസ്റ്റിലായി.