Sorry, you need to enable JavaScript to visit this website.

'വെള്ളമടി പരിശോധന'യില്‍ നിന്ന് സ്ഥിരമായി ഒഴിഞ്ഞു മാറുന്നു; എയര്‍ ഇന്ത്യയുടെ 132 പൈലറ്റുമാര്‍ക്കും 434 ജീവനക്കാര്‍ക്കുമെതിരെ നടപടി

മുംബൈ- കോടികളുടെ കടം കയറി മുടിഞ്ഞ് ഒടുവില്‍ വിപ്പനയ്ക്ക് വച്ചിരിക്കുന്ന എയര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടി. ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ നടത്തുന്ന നിര്‍ബന്ധിത പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറിയതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ 132 പൈലറ്റുമാര്‍ക്കും 434 വിമാന ജീവനക്കാര്‍ക്കുമെതിരെ ഡിജിസിഎ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നു. 

സുരക്ഷാ ചട്ടങ്ങളുടെ ഭാഗമായി വിമാനം പറക്കുന്നതിനു മുമ്പും ലാന്‍ഡ് ചെയ്ത ശേഷവും പൈലറ്റുമാരും വിമാന ജീവനക്കാരും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള മദ്യപാന പരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ സിംഗപൂര്‍, കുവൈറ്റ്, ബാങ്കോക്ക്, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കും തിരിച്ചും പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളിലെ ജീവനക്കാര്‍ ഈ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡിജിസിഎ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. 

ഈ സുരക്ഷാ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. വിമാനം പറത്തല്‍ ചട്ടങ്ങള്‍ പ്രകാരം വിമാനം പറന്നുയരുന്നതിന്  12 മണിക്കൂര്‍ മുമ്പ് പൈലറ്റുമാരോ ജീവനക്കാരോ മദ്യപിക്കാന്‍ പാടില്ല. ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ 600-ഓളം ജീവനക്കാര്‍ നടപടിക്ക് വിധേയരാകുന്നതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. കോടികളുടെ നഷ്ടത്തില്‍ പറക്കുന്ന കമ്പനിക്ക് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് നഷ്ടമാകുന്നത് വലിയ പ്രതിസന്ധിയാകും. 

അതേസമയം, സര്‍വീസുകളെ കാര്യമായി ബാധിക്കാതിരിക്കാന്‍ ഘട്ടങ്ങളായി അച്ചടക്ക നടപടി സ്വീകരിക്കാനാണു ഡി.ജി.സി.എ നീക്കം. ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ച എയര്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരവിന്ദ് കാഠ്പാലിയയുടെ പൈലറ്റ് ലൈസന്‍സ് ഫെബ്രുവരിയില്‍ ഡിജിസിഎ മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തിരുന്നു. കഠ്പാലിയ ഇന്ന് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ ഓപറേഷന്‍സ് മേധാവിയും ബോര്‍ഡ് അംഗവുമാണ്.

Latest News