കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചത് മുതൽ മാഷാ അള്ളാ സ്റ്റിക്കറുള്ള ഇന്നോവ കാറായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിൽ അത്ഭുതമില്ലെന്നും ഷാജി വ്യക്തമാക്കി. പിണറായി വിജയനെതിരെ രംഗത്തെത്തിയത് മുതൽ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും ഷാജി പറഞ്ഞു. അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കണ്ടറി കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം രൂപ കൈപറ്റി എന്ന് ആരോപിച്ചുള്ള കേസിലാണ് അന്വേഷണം. നേരത്തെ തന്നെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി വിജിലൻസ് അന്വേഷണം ഒഴിവാക്കിയതായിരുന്നു. ഇത്തരം ഒരു പരാതി ലീഗിനോ പ്രാദേശിക ഘടകങ്ങൾക്കോ ഇല്ലെന്നും ഷാജി പറഞ്ഞു. ഇരുന്നൂറോളം പേർ അംഗങ്ങളായുള്ള കമ്മിറ്റിയിൽനിന്ന് 25 ലക്ഷം രൂപ ചോദിച്ചുവെന്ന് പറയുന്നത് തന്നെ ശുദ്ധ വിഡ്ഢിത്തമാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഇക്കാലം വരെ വിജിലൻസിൽനിന്നോ പോലീസിൽനിന്നോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. പ്രാഥമികമായി അന്വേഷണം നടത്തി എന്ന ഒരു വിവരവും തനിക്കില്ല.