മംഗളൂരുവില്‍ ചികിത്സക്ക് പോകാന്‍ കഴിയാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്- മംഗളൂരുവിലേക്ക് ചികിത്സക്ക് പോകാന്‍ കഴിയാതെ കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി അബ്ബാസ് ഹാജിയാണ് മരിച്ചത്. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 14 ആയി.

ഹൃദ്രോഗിയായ അബ്ബാസ് ഹാജി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് വര്‍ഷങ്ങളായി ചികിത്സ നടത്തിവരുന്നത്. രാവിലെ രോഗം മൂര്‍ച്ഛിതോടെ പരിയാരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. തലപ്പാടി അതിര്‍ത്തിയിലെ പരിശോധനക്കും സാക്ഷ്യപത്രത്തിനും എടുക്കുന്ന സമയവും ആശുപത്രിയില്‍ ചികിത്സ കിട്ടാന്‍ വേണ്ടിവരുന്ന കാലതാമസവും കാരണമായിരുന്നു ഇത്. യാത്രമധ്യേ കാസര്‍കോട് വെച്ച് തന്നെ മരിച്ചു.

കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിന് ശേഷവും അതിര്‍ത്തി വഴി രോഗികള്‍ക്ക് മംഗളൂരുവിലെത്താനാവുന്നില്ല. ആശുപത്രിയില്‍ എത്തിയാലും കോവിഡ് 19 പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ ചികിത്സിക്കു എന്ന നിബന്ധനയുമുണ്ട്.

 

Latest News