Sorry, you need to enable JavaScript to visit this website.

ഏപ്രില്‍ 20ന് ശേഷം ലോക്ക്ഡൗണില്‍ ഇളവുകളുള്ള മേഖലകള്‍ അറിയാം; മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി

ന്യൂദല്‍ഹി- കൊറോണ വൈറസ് ലോക്ക്ഡൗണില്‍ രാജ്യത്ത് ഇളവുകള്‍ നല്‍കിയ മേഖലകളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. ഏപ്രില്‍ 20ന് ശേഷം ഇളവുകള്‍ നല്‍കിയ മേഖലകളെ കുറിച്ചുള്ള ഉത്തരവാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത്. നിലവിലെ സാമ്പത്തിക സാഹചര്യവും ജനങ്ങളുടെ ജീവനോപാധിയും കണക്കിലെടുത്താണ് ചില മേഖലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചത്.

വിലക്കുകള്‍

റെയില്‍,വ്യോമ,റോഡ് ഗതാഗതത്തിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരാനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍,വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍,ഹോട്ടല്‍,സിനിമാ തീയേറ്ററുകള്‍,ഷോപ്പിങ് കോംപ്ലക്‌സ്,മാളുകള്‍ എന്നിവയുടെയും വിലക്ക് തുടരുമെന്ന് മാര്‍ഗനിര്‍ദേശം പറയുന്നു.സാമൂഹ്യ,രാഷ്ട്രീയ,സാംസ്‌കാരിക,മത യോഗങ്ങളും ഒത്തുചേരലുകളും ചടങ്ങുകള്‍ക്കും വിലക്ക് തുടരാന്‍ തന്നെയാണ് നിര്‍ദേശം. 

ഇളവുകള്‍ 
സര്‍ക്കാരിന്റെ അനിവാര്യ ജോലികള്‍ അവശ്യ സര്‍വീസാക്കി ഇളവ് നല്‍കുന്നു.ആരോഗ്യമേഖല,നിയമ,ക്രമസമാധാന വകുപ്പുകള്‍ക്കും ഇളവുകളുണ്ട്. എന്നിരുന്നാലും കൊറോണ വ്യാപനം കൂടുതലുള്ള ജില്ലകളില്‍ കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ഗനിര്‍ദേശം പറയുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഈ മേഖലയിലും ജനങ്ങള്‍ക്ക് സഞ്ചാര വിലക്കുണ്ടായിരിക്കും.

ചരക്ക് ഗതാഗതം,കാര്‍ഷികമേഖല,പ്ലാന്റേഷന്‍,മത്സ്യബന്ധന മേഖല,ക്ഷീരമേഖല, അത്യാവശ്യം മാത്രം പ്രവര്‍ത്തിക്കേണ്ട വാണിജ്യ സ്വകാര്യ മേഖലയിലെ ചില വിഭാഗങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യവസായങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ വ്യവസായ പദ്ധതികള്‍ക്കും,ജലസേചന പദ്ധതികള്‍,റോഡുകള്‍,കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങള്‍ക്കും അനുമതിയുണ്ട്.കൂടാതെ ഗ്രാമീണ പൊതുസേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അനുവാദം നല്‍കിയിട്ടുണ്ട്.

പ്രത്യേക സാമ്പത്തികമേഖല,കയറ്റുമതി വ്യവസായങ്ങള്‍,വ്യവസായ എസ്റ്റേറ്റുകള്‍,വ്യവസായ നഗരങ്ങള്‍ എന്നിവയ്ക്കും സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പാദനം,പാക്കേജിങ് സ്ഥാപനങ്ങള്‍,കല്‍ക്കരി,ധാതു, എണ്ണ ഉല്‍പ്പാദനങ്ങള്‍ക്കും ഇളവുണ്ട്. ഇതുവഴി വ്യവസായ മേഖലയുടെ പുനരുജ്ജീവനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക മേഖലയില്‍ എല്ലാവിധ ബാങ്കുകള്‍,എടിഎമ്മുകള്‍,സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള വായ്പാ മൂലധന വിപണികള്‍,ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. 

സേവനമേഖലയില്‍ ഐടി സെക്ടറില്‍  അമ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. ഇ-കൊമേഴ്‌സ്,ഐടി അനുബന്ധ സ്ഥാപനങ്ങള്‍ ,സര്‍ക്കാരിന് വേണ്ടിയുള്ള ഡാറ്റാ സെന്ററുകള്‍,കോള്‍ സെന്ററുകള്‍ എന്നിവയൊക്കെ അനുവദനീയമാണ്.

Latest News