കൊറോണ പരിശോധന സൗജന്യമാക്കുന്നത് പാവപ്പെട്ടവര്‍ക്ക് മാത്രം മതി: സുപ്രിംകോടതി

ന്യൂദല്‍ഹി- കൊറോണ വൈറസ് സ്ഥിരീകരിക്കാനുള്ള പരിശോധന സൗജന്യമായി നല്‍കേണ്ടത് പാവപ്പെട്ടവര്‍ക്ക് മാത്രമെന്ന് സുപ്രിംകോടതി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് വിടുന്നുവെന്നും കോടതി വ്യക്തമാക്കി. സ്വകാര്യലാബുകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തീരുമാനിക്കുന്ന ഫീസ് മാത്രമേ പരിശോധനക്ക് ഈടാക്കാന്‍ പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. ഒരു പരിശോധനക്ക് 4500 രൂപാ വരെ രോഗികളില്‍ നിന്ന് ഈടാക്കാമെന്ന് സ്വകാര്യലബോറട്ടറികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

കൊറോണ പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന് നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചിലവ് താങ്ങാനാകില്ലെന്ന് അറിയിച്ച് സ്വകാര്യലാബുകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം മാറ്റിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു. തങ്ങള്‍ ഉത്തരവ് പരിഷ്‌കരിക്കുകയാണ്.ഏതൊക്കെ വിഭാഗങ്ങള്‍ക്ക് പരിശോധന സൗജന്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
 

Latest News