ഹിന്ദുത്വ പക്ഷത്തേക്ക് കൊണ്ടു പോകാനാവില്ല; വ്യാജ കുറിപ്പിനെതിരെ സെബാസ്റ്റ്യന്‍ പോള്‍

കോഴിക്കോട്- തന്റെ പേരില്‍ പ്രചരിക്കുന്ന ലേഖനത്തിനെതിരെ  എഴുത്തുകാരനും മുന്‍ ലോക്സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍ പരാതി നല്‍കി. തന്റെ പേരില്‍ അപരന്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍  ലേഖനങ്ങള്‍ എഴുതുകയാണെന്നും ആ ലേഖനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ലേഖനത്തിലെ ആശയങ്ങളോട് യോജിപ്പില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

തിരഞ്ഞെടുപ്പില്‍ അപരനെ നേരിടേണ്ടി വന്നിട്ടുണ്ട്. എത്ര കരുതല്‍ ഉണ്ടായാലും ഒറിജിനലിനെ കാണാതെ ഡ്യൂപ്പിന് വോട്ട് ചെയ്യാന്‍ കുറേപ്പേരുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ഒരു അപരന്‍ എനിക്കെതിരെ അപകടകരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെബാസ്റ്റ്യന്‍ പോള്‍ എന്ന പേരില്‍ എനിക്ക് അപമാനകരമായ ഒരു ലേഖനം അയാള്‍ പ്രചരിപ്പിക്കുന്നു. എനിക്കെഴുതുന്നതിന് ഹിന്ദുത്വത്തിന്റെ മഷിയോ സംഘിയുടെ പേനയോ ആവശ്യമില്ലെന്ന് എന്നെ അറിയാവുന്നവര്‍ക്കറിയാം. പോളിങ് ബൂത്തില്‍ അപരനെ തിരിച്ചറിയുന്നതിന് ചിഹ്നവും ചിത്രവുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ മറഞ്ഞിരിക്കുന്ന അപരനെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇത് മുഖം മറയ്ക്കുന്ന കഷ്ടകാലമാണ്.

സെബാസ്റ്റ്യന്‍ പോള്‍ എന്ന.പേരില്‍ ആറു പതിറ്റാണ്ടായി ലേഖനങ്ങള്‍ എഴുതുന്നത് മുന്‍ ലോക്സഭാംഗം കൂടിയായ ഞാനാണ്. ഞാന്‍ എഴുതിയത് എന്ന രീതിയില്‍ ഒരു ക്ഷുദ്രലേഖനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്യം ഡല്‍ഹിയില്‍നിന്ന് കാര്‍ട്ടൂണിസ്റ് സുധീര്‍നാഥ് എന്നെ അറിയിച്ചു. ആ ലേഖകന്‍ ഞാനല്ലെന്ന് ആദ്യമേ അറിയിക്കട്ടെ. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ വിയോജിക്കുന്നു. നിലപാടുകള്‍ സുവ്യക്തമായി ലഭ്യമായ മാധ്യമങ്ങളിലൂടെ യഥാസമയം ഞാന്‍ വെളിപ്പെടുത്തുന്നതിനാല്‍ ഔപചാരികമായ നിഷേധം ഇല്ലാതെതന്നെ അവ തിരസ്‌കരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. എന്നെ ഹിന്ദുത്വ പക്ഷത്തേക്ക് ഇങ്ങനെ കൂട്ടികൊണ്ടുപോകാനാവില്ല. സോഷ്യല്‍ മീഡിയയിലെ സ്വതന്ത്രമായ വിനിമയങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ക്ഷുദ്രവൃത്തിക്ക് ആ പരിരക്ഷ നല്‍കേണ്ടതില്ല. അതുകൊണ്ട്അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഞാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊരു പോസ്റ്റുകൊണ്ട് എന്നെ ഞാനല്ലാതാക്കാന്‍ ആകുമോ?

 

 

Latest News