Sorry, you need to enable JavaScript to visit this website.

ഇറ്റലിയില്‍നിന്ന് മടങ്ങി എത്തിയവര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക്

ന്യൂദല്‍ഹി- കോവിഡ് വന്‍ദുരന്തം വിതച്ച ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ മലയാളി സംഘം രോഗഭീതിയൊഴിഞ്ഞ് കേരളത്തിലെക്ക്. രണ്ടാം തവണ നടത്തിയ പരോശോധനാ ഫലവും  നെഗറ്റീവ് എന്നുറപ്പിച്ചതോടെയാണ്  മലയാളി സംഘം ബസില്‍ ഇന്നലെ നാട്ടിലേക്ക് തിരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഇവര്‍ ജബല്‍പ്പൂര്‍ പിന്നിട്ടു.  13-ന് നാട്ടിലെത്തും. നാല്‍പ്പത് പേരുള്ള ബസില്‍, ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ മുപ്പത് പേര്‍ മലയാളികളാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഏഴ് പേരും, നാഗ്പൂരില്‍ നിന്ന് മൂന്ന് പേരും സംഘത്തിലുണ്ട്. നാഗ്പൂര്‍ സ്വദേശികള്‍ക്ക് വേണ്ടി  ജബല്‍പ്പൂരില്‍നിന്ന് നാഗ്പൂര്‍ വഴിയാണ് ബസ് വരുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ വാഹന സൗകര്യം ആവശ്യപ്പെട്ടുവെങ്കിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സാധിച്ചിരുന്നില്ല.  പിന്നീട്
സ്വന്തം നിലയില്‍ പണം സമാഹരിച്ചാണ് ഇവര്‍ ബസ് ഏര്‍പ്പാടാക്കിയത്. മാര്‍ച്ച് 15നു ദല്‍ഹി ചാവ് ല ഐടിബിപി  ക്യാമ്പില്‍ എത്തിയവരാണ് ഇവരില്‍ ഏറെയും. 28 ദിവസം ക്യാമ്പില്‍ കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. നേരത്തെ കര്‍ണ്ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ്  ഇവര്‍ സ്വന്തമായി വാഹനം ഏര്‍പ്പാടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
യാത്രക്കിടയില്‍ മറ്റു സംസ്ഥാനങ്ങള്‍ കടന്നു പോകുന്നതിനുള്ള പാസുകള്‍ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ കേരള ഹൗസില്‍ നിന്ന് നല്‍കി. വഴിയില്‍ മലയാളി സംഘടനകള്‍ വഴി ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകളം ഉറപ്പ് നല്‍കിയിട്ടുണ്ട്. ബസിലുള്ളവരുടെ വിശദ വിവരങ്ങള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി.

 

Latest News