ഹൈഡ്രോക്‌സി ക്ലോറോക്വിന് വന്‍ ഡിമാന്‍ഡ്; പഞ്ചാബില്‍ മലേറിയ രോഗികള്‍ക്ക് ഗുളിക കിട്ടാനില്ല

ചണ്ഡിഗഡ്- കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമാണെന്ന പ്രചാരണങ്ങള്‍ക്കിടെ മരുന്നിന് ക്ഷാമം.  പഞ്ചാബിലാമ് മലേറിയ രോഗികള്‍ക്ക്  മരുന്ന് കിട്ടുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. വിധ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതിന് പുറമേ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനുള്ള മാന്ത്രിക ഗുളികയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന് വിശ്വസിച്ച് ആളുകള്‍ ഇത് വന്‍തോതില്‍ വാങ്ങിക്കൂട്ടിയത് കാരണം ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളിലും ഇപ്പോള്‍ മരുന്ന് ലഭ്യമല്ല. പഞ്ചാബില്‍ 90 ശതമാനം മരുന്നും വിതരണം ചെയ്യുന്നത് സിരക്പൂര്‍ നഗരത്തില്‍ നിന്നാണ്. നിലവില്‍  മരുന്നുകള്‍ ഇറക്കാനും കയറ്റാനും അവിടെ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ വിതരണവും മുടങ്ങിക്കിടക്കുകയാണ്. 

നേരത്തേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നിര്‍ദ്ദേശിച്ചതിനാല്‍ ഇതിന്റെ വില്‍പ്പനയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടിയി്‌ലാതെ മരുന്ന് വില്‍ക്കരുതെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ കോവിഡ് ചികിത്സയ്ക്ക് മലേറിയ രോഗത്തിനുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതോടെ വന്‍ ഡിമാന്‍ഡാണ് ഈ ഔഷധത്തിന്. ഇന്ത്യ മലേറിയ രോഗമുക്തമല്ലാത്തതിനാല്‍ ഈ ഔഷധം വന്‍തോതില്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇതാണ് കോവിഡ് കാലത്തും മറ്റ് രാജ്യങ്ങള്‍ക്ക് തുണയായത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനു വേണ്ട ഹൈഡ്രോക്‌സി ക്ലോറോ ക്വീന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Latest News