തെഹ്‌റാൻ- കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ ഇന്ന് 122 മരണങ്ങള്‍ കൂടി. പശ്ചിമേഷ്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച ഇറാനില്‍ ഇതോടെ ആകെ മരണങ്ങള്‍ 4,232 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,972 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“നിർഭാഗ്യവശാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെഹ്‌റാൻ ഉൾപ്പെടെ എട്ടോളം ടൂറിസ്റ്റ് പ്രവിശ്യകളിൽ രോഗബാധിതരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്” വക്താവ് കിയനൗഷ് ജഹാൻപൂർ ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 19 നാണ് ഇറാന്‍ ആദ്യത്തെ കൊറോണ വൈറസ് രോഗം രാജ്യത്ത് സ്ഥിരീകരിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ സ്കൂളുകളും സർവകലാശാലകളും സിനിമാശാലകളും സ്റ്റേഡിയങ്ങളും പ്രമുഖ ശിയാ തീര്‍ത്ഥാടന കേന്ദ്രങ്ങളും മസ്ജിദുകളും പൂര്‍ണമായി അടച്ചു. വൈറസ് വ്യാപനം ഭയന്ന് ഇത്തവണ പേര്‍ഷ്യന്‍ പുതുവല്‍സരമായ നൗറൂസ് ആഘോഷങ്ങള്‍ ഇറാന്‍ വിലക്കിയിരുന്നു. ഉതുവരെ 68,192 പേർക്കാണ് ഇറാനില്‍ രോഗബാധ സ്ഥിരീകരിച്ചത്.