റിയാദ്- കോവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന് റിയാദ് മഖ്ബറതുശ്ശിമാലിൽ അന്ത്യവിശ്രമം. മരണം മുതൽ എല്ലാ അനന്തരനടപടികൾക്കും രംഗത്തുണ്ടായിരുന്ന റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരാണ് ഖബറടക്കത്തിനും മുന്നിട്ടിറങ്ങിയത്.
സുഹൃത്തുക്കളേയോ ബന്ധുക്കളെയോ വിളിക്കേണ്ടതില്ലെന്ന അധികൃതരുടെ നിർദേശപ്രകാരം സിദ്ദീഖ് തന്നെയാണ് എല്ലാ കർമങ്ങൾക്കും സാക്ഷിയായത്. കാലത്ത് പോലീസ് സ്‌റ്റേഷനിൽ നിന്ന് ഒരിക്കൽകൂടി ആരോഗ്യമന്ത്രാലയത്തിന്റെ ഇദാറതു തജ്ഹീസാത്തിലേക്ക് ഖബറടക്കത്തിനുള്ള ലെറ്റർ ഫാക്‌സ് ചെയ്തു. വൈകാതെ അവരുടെ വിളിയെത്തി. സൗദി ജർമൻ ആശുപത്രിയിൽ രാവിലെ പത്ത് മണിക്ക് ആംബുലൻസും സജ്ജീകരണങ്ങളും എത്തുമെന്ന് അറിയിച്ചായിരുന്നു അവരുടെ വിളി. പത്തരയോടെ ആംബുലൻസ് എത്തി. സിദ്ദീഖിനും പ്രത്യേക വസ്ത്രങ്ങൾ ധരിക്കാൻ നൽകി. നേരത്തെ കഫൻ ചെയ്ത് പ്രത്യേക കവറിലാക്കിയ മയ്യിത്ത് ആംബുലൻസിലേക്ക് മാറ്റി. കൂടെ സിദ്ദീഖ് കാറിലും. മയ്യിത്ത് ആരെയും കാണിച്ചിരുന്നില്ല.
മഖ്ബറതു ശിമാൽ അൽറിയാദിൽ എത്തി. ഇവിടെ ഏതാനും സാധാരണ മയ്യിത്തുകളുടെ ഖബറടക്കം കൂടി നടക്കുന്നുണ്ട്. മറ്റു മയ്യിത്തുകൾക്കൊപ്പമെത്തിയ രണ്ടുപേർ സിദ്ദീഖ് ആവശ്യപ്പെട്ടതനുസരിച്ച് ആംബുലൻസിൽ നിന്ന് മയ്യിത്ത് ഇറക്കാനും തുടർന്ന് മയ്യിത്ത് നിസ്‌കാരത്തിനും കൂടെ നിന്നു. മറ്റു ഏതാനും പേർ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയെങ്കിലും ഉടൻ പിരിഞ്ഞുപോയി. ആദ്യമെത്തിയ രണ്ടുപേരും സിദ്ദീഖും കൂടി മയ്യിത്ത് ഖബറിലേക്ക് ഇറക്കി കല്ലുവെച്ചു മണ്ണ് കൊണ്ട് തേച്ചു. ശേഷം അവരും പോയി. അപ്പോഴേക്കും ആംബുലൻസ് ഡ്രൈവറും സ്ഥലം വിട്ടിരുന്നു. പിന്നീട് സിദ്ദീഖ് ഏകാന്തനായി മറ്റു ജോലികൾ ചെയ്യേണ്ടിവന്നു. ഖബറിന് മുകളിൽ മുക്കാൽ ഭാഗം മണ്ണിട്ട ശേഷം മഖ്ബറയിലെ തൊഴിലാളികൾ സഹായിക്കാനെത്തി. ഒന്നര മണിയോടെയാണ് ഖബറടക്കം പൂർത്തിയാക്കിയത്. കോവിഡ് വൈറസ് ബാധിച്ച് മരിച്ചതിനാൽ ആരും ഖബറടക്കത്തിന് സഹായിക്കാൻ തയ്യാറാവുന്നില്ലെന്ന് സിദ്ദീഖ് പറഞ്ഞു. ഖബറടക്ക നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി മുസ്തഫ, സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് കല്ലുപറമ്പന്‍, മുനീര്‍ മക്കാനി എന്നിവരും രംഗത്തുണ്ടായിരുന്നു. അതേസമയം ഫാമിലിയോടൊപ്പം ഇവിടെ താമസിച്ചിരുന്ന സിദ്ദീഖ് ഇപ്പോൾ മറ്റൊരിടത്ത് ക്വാറന്റൈനിലേക്ക് നീങ്ങി.