ലോകത്തെ ലോക്ക്ഡൗണിലാക്കിയ വുഹാനില്‍  ലോക്ക് തുറന്നു 

ബെയ്ജിംഗ്- ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ലോക്ഡൗണ്‍പൂര്‍ണ്ണമായും പിന്‍വലിച്ചു. നീണ്ട പതിനൊന്നാഴ്ചകള്‍ക്ക് ശേഷമാണ് വുഹാന്‍ നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. യാത്രാ ഗതാഗതം പുന:സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വുഹാനില്‍ നിന്നുള്ള ആദ്യ തീവണ്ടി പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലോക്ഡൗണ്‍ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേരാണ് വുഹാവനില്‍ നിന്നും ട്രെയിനുകളിലും വിമാനങ്ങളിലുമായി നഗരം വിട്ടതെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്തു. 
കൊറോണ വ്യാപനം ശക്തമായതോടെ രണ്ടുദിവസത്തിനകം വുഹാന്‍ നഗരം അടച്ചു പൂട്ടിയാണ് ചൈന പ്രതിരോധപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വൈറസ് രോഗചികിത്സകരായ പ്രമുഖ ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ രക്ഷാ പ്രവര്‍ത്തകരേയും വുഹാനില്‍ എത്തിച്ചാണ് ചൈന ഡിസംബര്‍ 31 മുതല്‍ കൊറോണക്കെതിരെ പോരാടിയത്.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതോടെയാണ് പൊതു ജീവിതം സാധാരണ നിലയിലാക്കാന്‍ ചൈന തീരുമാനമെടുത്തത്. ഹുബായ് പ്രവിശ്യയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രവും തിരക്കേറിയ നഗരവുമാണ് വുഹാന്‍. ഒരു കോടിയിലേറെ താമസക്കാരുള്ള വുഹാനിലെ ജനങ്ങള്‍ക്ക് ഇന്നുമുതല്‍ യാത്രാവിലക്കുകളില്ല. എല്ലാവരുടേയും ആരോഗ്യം നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംവിധാനം ആപ്പ് വഴി ഫോണുകളില്‍ ലഭ്യമാണ്. ഇത് നിര്‍ബന്ധമായും ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആളുകള്‍ ആരുമായി ബന്ധപ്പെടുന്നു എന്നതും ട്രാക്ക് ചെയ്യാനുള്ള തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 70 ദിവസത്തിലേറെയായി വീടിന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന വൃദ്ധര്‍ വരെ കണ്ണീരോടെ നന്ദി പറയുന്ന കാഴ്ചകളാണ് നഗരത്തിലെവിടേയും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനില്‍ നിന്നായിരുന്നു.
 

Latest News