ലോക്ക് ഡൌണിനിടെ പൂച്ചയ്ക്ക് ബിസ്‌കറ്റ് വാങ്ങാന്‍  ഉടമസ്ഥന് ഹൈക്കോടതിയുടെ യാത്രാനുമതി

കൊച്ചി-കൊറോണ വൈറസ് വ്യാപനത്തിനിടെ അസാധാരണ അനുമതി നല്‍കി കേരള ഹൈക്കോടതി. ലോക്ക് ഡൌണ്‍ കാലയളവില്‍ വളര്‍ത്തുപൂച്ചയ്ക്ക് ബിസ്‌കറ്റ് വാങ്ങുന്നതിനായി സഞ്ചരിക്കുന്നതിനുള്ള അനുമതിയാണ് കേരള ഹൈക്കോടതി നല്‍കിയത്.
തന്റെ വളര്‍ത്തുപൂച്ചയ്ക്ക് മിയോ പേര്‍ഷ്യന്‍ ബിസ്‌കറ്റുകളും ഭക്ഷണവും വാങ്ങാന്‍ കൊച്ചി പെറ്റ് ആശുപത്രിയിലേക്ക് പോകാന്‍ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂച്ചയുടെ ഉടമസ്ഥന്‍ അധികൃതരെ സമീപിക്കുന്നത്. ഓണ്‍ലൈനില്‍ വാഹനപാസിന് അപേക്ഷിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെ തന്റെ പൂച്ചകളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ പ്രകാശ് എന്ന വ്യക്തി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ മാംസാഹാരം കഴിക്കാത്തതിനാല്‍ മാംസാഹാരിയായ പൂച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ മീയോ പേര്‍ഷ്യന്‍ ബിസ്‌കറ്റ് വാങ്ങേണ്ടത് അനിവാര്യമാണെന്നും ഉടമസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ വളര്‍ത്തുപൂച്ചയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു. മൂന്ന് പൂച്ചകളാണ് പ്രകാശിനുള്ളത്. ഏഴ് കിലോ വരുന്ന ഒരു പാക്ക് ഭക്ഷണം അദ്ദേഹത്തിന്റെ ഏഴ് പൂച്ചകള്‍ക്ക് മതിയാകും. അതുകൊണ്ട് അദ്ദേഹത്തിന് ഭക്ഷണം വാങ്ങാന്‍ അനുമതി നല്‍കാനാണ് കോടതി വിധിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുള്ളതിന് സമാനമായ അവകാശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. ലോക്ക് ഡൌണ്‍ കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.കൊച്ചി വെറ്റിനറി ആശുപത്രിയില്‍ ലഭിക്കുന്ന മിയോ പേര്‍ഷ്യന്‍ ബിസ്‌കറ്റ് മാത്രമാണ് ഇദ്ദേഹത്തിന്റെ മൂന്ന് പൂച്ചകള്‍ ഭക്ഷിക്കുകയുള്ളൂ.


 

Latest News