Sorry, you need to enable JavaScript to visit this website.

സെലിബ്രിറ്റികൾക്ക് കർഫ്യൂ ഇളവില്ല

റിയാദ് - സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് കർഫ്യൂവിൽ നിന്ന് ഇളവില്ലെന്നും കർഫ്യൂ നടപ്പാക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും ചിത്രീകരിക്കുന്നതിന് സെലിബ്രിറ്റികളെ ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചിട്ടില്ലെന്നും മന്ത്രാലയ വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. കർഫ്യൂവിൽ നിന്ന് ഇളവുള്ള വിഭാഗങ്ങളെ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരും ആരോഗ്യ മേഖലാ ജീവനക്കാരും ഇക്കൂട്ടത്തിൽ പെടും. എന്നാൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഇക്കൂട്ടത്തിൽ പെടില്ല. ഔദ്യോഗിക തിരിച്ചറിയൽ കാർഡില്ലാത്തവരാണ് ഇവർ. 
കർഫ്യൂ ബാധകമാക്കിയ ആദ്യ ദിവസം ഇവർ കർഫ്യൂ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ഇവരെ ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചിരുന്നില്ല. കർഫ്യൂ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് ക്ഷണിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് നിയമ നടപടികൾക്ക് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് സാധിക്കുകയുമില്ല. സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ മറ്റു ചിലർ കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുകയും ഇതിൽ മേനിനടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പുറത്തു വിട്ടിട്ടുണ്ട്. 


കർഫ്യൂ ലംഘിച്ചതിനു പുറമെ കൊറോണ വ്യാപനം തടയുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളോട് ഇവർ പുറംതിരിഞ്ഞ് നിൽക്കുകയും ചെയ്തു. കൊറോണ വ്യാപനം തടയുന്നതിന് സലൂണുകൾ അടച്ചിട്ടുണ്ട്. എന്നാൽ ചില സെലിബ്രിറ്റികൾ ബാർബർമാരെ തങ്ങളുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സേവനം തേടുകയും ഇതിൽ മേനി നടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. കർഫ്യൂ ലംഘിക്കുകയും സൈബർക്രൈം നിയമം ലംഘിക്കുകയും വഴി രണ്ടു കുറ്റമാണ് ഇവർ ചെയ്തത്. കർഫ്യൂ ലംഘിച്ചതിന് ഇവർക്ക് 10,000 റിയാൽ പിഴ ലഭിക്കും. കൂടാതെ സൈബർക്രൈം നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ഇവർക്ക് ലഭിച്ചേക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. 

Latest News