ഹജ് തീരുമാനം പിന്നീട് - റമദാനിലും നിയന്ത്രണം തുടരേണ്ടിവരും- ആരോഗ്യമന്ത്രാലയ വക്താവ്‌

റിയാദ്- കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം വക്താവ്‌ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനമുണ്ടാകും. റൊട്ടാണ അല്‍ഖലീജിയയിലെ അബ്ദുല്ല അല്‍മുദൈഫിറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ലോകമിപ്പോഴും വൈറസ് വ്യാപനത്തിന്റെ പാരമ്യതയിലേക്കോ അന്ത്യത്തിലേക്കോ എത്തിയിട്ടില്ല. ആ ലോകത്തിന്റെ ഒരു ഭാഗമാണ് സൗദിയും. നാമിപ്പോള്‍ എത്ര ആഴ്ചകള്‍ എന്നല്ല എത്ര മാസം ഇങ്ങനെ തുടരേണ്ടിവരുമെന്നാണ് ചിന്തിക്കുന്നത്. റമദാനും ഈദുല്‍ഫിത്തറും സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയില്ല. നിലവിലെ സാഹചര്യമനുസരിച്ച് റമദാന്‍ മാസത്തിലും നിയന്ത്രണം തുടരേണ്ടിവരും. തറാവീഹ് നിസ്‌കാരം നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. നിയന്ത്രണങ്ങള്‍ ഇതേപടി തുടരുന്നതാണ് നമുക്കെല്ലാം ഇപ്പോള്‍ അഭികാമ്യം. നമ്മുടെ പ്രതീക്ഷകള്‍ക്കും ഭാവനകള്‍ക്കും അപ്പുറമാണ് ലോകത്തിന്റെ അവസ്ഥ. അതീവ ഗുരുതരപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണം. മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News