ജിസാൻ- ബെയ്ഷിൽ മാർച്ച് 28ന് ഹൃദയാഘാതംമൂലം മരിച്ച മണ്ണാർക്കാട് ചെമ്മങ്ങാട്ടീർ കുന്നിൽ ചന്ദ്രൻ എന്ന ബാബുവിന്റെ (46) മൃതദേഹം ജിസാനിലെ അബുആരീഷ് മഖ്ബറയിൽ സംസ്‌കരിച്ചു. ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സ്‌പോൺസറുമെല്ലാം ചേർന്ന് ഹിന്ദു ആചാരപ്രകാരമായിരുന്നു സംസ്‌കാരം. ജിസാനിൽ ഒരു മലയാളി അമുസ്്‌ലിം സഹോദരന്റെ മൃതദേഹം സംസ്‌കരിക്കുന്നത് ഇതാദ്യമാണ്. സൗദിയിൽനിന്ന് വിമാന സർവീസ് ഇല്ലാത്ത സാഹചര്യത്തിൽ ജിസാനിൽനിന്ന് മൃതദേഹം നാട്ടിൽ എത്തിക്കുക എളപ്പമല്ലെന്നുവന്ന സാഹചര്യത്തിൽ ചന്ദ്രന്റെ കുടുംബം മൃതദേഹം ജിസാനിൽ തന്നെ മറവു ചെയ്യുന്നതിന് ഹാരിസിനെ ചുമതലപ്പെടുത്തുകയായിരുന്നു. സൗദി കെഎംസിസി ദേശീയ സുരക്ഷാ സമിതി അംഗവും ജിസാനിലെ അബുസല കെഎംസിസി കമ്മിറ്റി അംഗവുമായ ചന്ദ്രന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കാനുള്ള സമ്മതപത്രം ജിസാൻ കെഎംസിസി ഉപാധ്യക്ഷൻ ഷമീർ അമ്പലപ്പാറക്കാണ് കുടുംബം നൽകിയത്. കോൺസുലേറ്റും സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട ജോലികൾ ഹാരിസ് മേൽനോട്ടത്തിലാണ് നടന്നത്
ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ ശേഷം അബു ആരീഷ് ഖബർസ്ഥാനിൽ നടന്ന ചടങ്ങുകൾക്ക് ബെയ്ഷ് ഒഐസിസി ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ മേൽനോട്ടം വഹിച്ചു. ഷമീർ മണ്ണാർക്കാട്, അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, കോട്ടയം മൊയ്തീൻ, ഖാലിദ് പട്‌ല, ബാബു കുറ്റിപ്പുറം, ഹാരിസ് കുന്നംകുളം, ബിജു അടിമാലി, നൗഫൽ ആലപ്പുഴ, ദിലീപ് ആലപ്പുഴ, ബഷീർ ആക്കോട്, ഷിബു കൊല്ലം, കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, സജിത്ത് കായംകുളം, ബിജു നിലമ്പൂർ, നജീബ് പത്തിരിയാൽ, സ്‌പോൺസർ അലി അഹ്്മദ് ഹസ്സൻ ഹത്താൻ, അബു ആരീഷ് മുനിസിപ്പൽ ഉദ്യോഗസ്ഥൻ സുൽത്താൻ മാഷി എന്നിവർ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ നടപടികളും പൂർത്തീകരിച്ചത്. കാൽനൂറ്റാണ്ടു കാലത്തോളം ജിസാനിൽ വർക്്‌ഷോപ് നടത്തിയിരുന്ന ചന്ദ്രൻ വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. ഗോപാലൻ-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഊർമിള. മക്കൾ: ജോത്സന, ജ്യോതിഷ്.