കോഴിക്കോട് - കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഇന്നലെ ആകെ 21,934 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു.
ഇന്നലെ പുതുതായി വന്ന 13 പേരടക്കം ആകെ 35 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ 33 പേരും ബീച്ച് ആശുപത്രിയിൽ രണ്ടു പേരും. 11 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 21 സ്രവ സാംപിൾ പരിശോധനക്കയച്ചു. ആകെ 377 സ്രവ സാംപിളുകൾ പരിശോധനക്കയച്ചതിൽ 346 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 331 എണ്ണം നെഗറ്റീവ് ആണ്.
ജില്ലയിൽ ആകെ സ്ഥിരീകരിച്ച 12 പോസിറ്റീവ് കേസുകളിൽ മൂന്ന് പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് ഇതര ജില്ലക്കാരിൽ ഒരാളും രോഗമുക്തി നേടി.
ഒമ്പത് കോഴിക്കോട് സ്വദേശികളും രണ്ട് ഇതര ജില്ലക്കാരുമാണ് ചികിത്സയിൽ തുടരുന്നത്. 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഞായറാഴ്ച പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനതല ജാഗ്രത സമിതി യോഗം ചേരുകയും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. വീടുകളിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു വാർഡ്തല ബോധവൽക്കരണ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി.